ഭീമ കൊറെഗാവ് കേസ്: ഫാദർ സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെതിരെ ഐക്യരാഷ്ട്ര മനുഷ്യവകാശ കൗൺസിൽ
പൗരവകാശ പ്രവർത്തകരെ പ്രതികളാക്കുന്നത് ഒഴിവാക്കണമെന്നും യുഎൻ മനുഷ്യാവകാശ കമ്മീഷണർ മിഷെൽ ബാച്ച്ലെറ്റ് ആവശ്യപ്പെട്ടു.
ദില്ലി: ഭീമ കൊറെഗാവ് കേസിൽ അറസ്റ്റിലായ ഫാദർ സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെതിരെ ഐക്യരാഷ്ട്ര മനുഷ്യവകാശ കൗൺസിൽ. പൗരവകാശ പ്രവർത്തകരെ പ്രതികളാക്കുന്നത് ഒഴിവാക്കണമെന്നും യുഎൻ മനുഷ്യാവകാശ കമ്മീഷണർ മിഷെൽ ബാച്ച്ലെറ്റ് ആവശ്യപ്പെട്ടു. വിദേശസംഭാവന നിയന്ത്രണ ചട്ടത്തിലെ മാറ്റം മനുഷ്യവകാശ സംഘടനകൾക്ക് എതിരെന്നും യുഎൻ പ്രതികരിച്ചു. അതേസമയം, ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗൺസിലിന്‍റെ പ്രസ്താവന വിദേശകാര്യമന്ത്രാലയം തള്ളി. ഇന്ത്യ സ്വതന്ത്ര ജുഡീഷ്യറിയും നിയമസംവിധാനവുമുള്ള രാജ്യമാണെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്‍റെ മറുപടി. നിയമഭേദഗതി ഇന്ത്യയുടെ പരമാധികാരത്തിൽ വരുന്ന വിഷയമാണെന്നും പ്രസ്താവന പറയുന്നു.
ഫാദർ സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെതിരെ ദേശീയ തലത്തിൽ വൻ പ്രതിഷേധം ഉയരുന്നത്. അന്താരാഷ്ട്രതലത്തിലും അറസ്റ്റ് ചർച്ചയാവുകയാണ്. ജാർഖണ്ഡിലെ റാഞ്ചിയിൽ നിന്ന് ഈ മാസം എട്ടിന് അർദ്ധരാത്രിയോടെയാണ് എൺപത്തിമൂന്നുകാരനായ ഫാ. സ്റ്റാൻ സ്വാമിയെ എൻഐഎ അറസ്റ്റ് ചെയ്തത്. ഈ മാസം 23 വരെ അദ്ദേഹത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. 2017 ഡിസംബർ 31-ന് എൽഗാർ പരിഷദ് എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ പുനെയിലെ ശനിവാർ വാഡയിൽ സംഘടപ്പിച്ച പരിപാടിയുമായി ബന്ധപ്പെട്ടാണ് എൻഐഎ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ പരിപാടി മാവോയിസ്റ്റ് അനുഭാവമുള്ളവർ സംഘടിപ്പിച്ചതാണെന്നും, ഇതിൽ മാവോയിസ്റ്റ് അനുകൂല നീക്കങ്ങൾ നടന്നെന്നുമാണ് പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആറിലുള്ളത്.