കമ്പനി അറിഞ്ഞില്ല, 29 അടി ഉയരമുള്ള മൊബൈൽ ടവർ മോഷ്ടാക്കൾ കടത്തി; വിവരമറിഞ്ഞത് മാസങ്ങൾക്ക് ശേഷം
ടവർ കുറച്ചുമാസങ്ങളായി പ്രവർത്തിക്കുന്നില്ലായിരുന്നു. ഇക്കാരണം ചൂണ്ടിക്കാട്ടി കമ്പനി കെട്ടിട ഉടമസ്ഥന് വാടക നൽകിയതുമില്ല. തുടർന്ന് ടവർ ഇവിടെ നീന്ന് മാറ്റണമെന്ന് ഷഹീൻ ഖയൂം കമ്പനിയോട് ആവശ്യപ്പെട്ടു.
പട്ന: 29 അടി ഉയരമുള്ള മൊബൈൽ ടവർ മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയി. 5ജി സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ടെലികോം കമ്പനി ടെക്നീഷ്യൻമാർ സർവെ നടത്താൻ എത്തിയപ്പോഴാണ് ടവർ മോഷ്ടിക്കപ്പെട്ട വിവരം അറിയുന്നത്. ലക്ഷങ്ങൾ വിലവരുന്ന ഉപകരണങ്ങളുൾപ്പെടെയാണ് കള്ളന്മാർ കൊണ്ടുപോയത്.
പട്നയിലെ സബ്സിബാഗിലാണ് സംഭവം. സർവീസ് പ്രൊവൈഡർ കമ്പനിയായ എയർസെൽ 2006-ൽ സ്ഥാപിച്ചതാണ് ഈ മൊബൈൽ ടവർ. ഷഹീൻ ഖയൂം എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനു മുകളിലാണ് ഇത് സ്ഥാപിച്ചിരുന്നത്. 2017ൽ ഈ ടവർ ജിടിഎൽ കമ്പനിക്ക് വിൽക്കുകയും ചെയ്തു. ടവർ കുറച്ചുമാസങ്ങളായി പ്രവർത്തിക്കുന്നില്ലായിരുന്നു. ഇക്കാരണം ചൂണ്ടിക്കാട്ടി കമ്പനി കെട്ടിട ഉടമസ്ഥന് വാടക നൽകിയതുമില്ല. തുടർന്ന് ടവർ ഇവിടെ നീന്ന് മാറ്റണമെന്ന് ഷഹീൻ ഖയൂം കമ്പനിയോട് ആവശ്യപ്പെട്ടു.
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഒരു സംഘമാളുകൾ വന്ന് ടവർ അഴിച്ചുകൊണ്ടുപോയെന്നാണ് ഷഹീൻ ഖയൂം പറയുന്നത്. ടവറിന് തകരാറുണ്ടെന്നും മറ്റൊന്ന് ഉടൻ തന്നെ സ്ഥാപിക്കുമെന്നുമാണ് ഇവർ പറഞ്ഞത്. എന്നാൽ, കമ്പനി പറയുന്നത് ടവർ അഴിച്ചുമാറ്റാൻ ആരെയും ഏൽപ്പിച്ചിട്ടില്ലെന്നാണ്. ടെക്നീഷ്യന്മാർ സർവ്വെ നടത്താനെത്തിയപ്പോഴാണ് ഷഹീൻ ഖയൂം ഇക്കാര്യം പറയുന്നതും കമ്പനി അധികൃതർ വിവരമറിയുന്നതും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനു മുമ്പും ബിഹാറിൽ മൊബൈൽ ടവർ കടത്തിക്കൊണ്ടുപോയ സംഭവം നടന്നിട്ടുണ്ട്. ബിഹാറില്‍ തന്നെ ബെഗുസാരായി ജില്ലയിലെ ഒരു റെയില്‍വേ യാര്‍ഡില്‍ അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിയിട്ട ട്രെയിന്‍ എഞ്ചിന്‍ വലിയ തുരങ്കം കുഴിച്ച് കവര്‍ച്ചക്കാര്‍ പല ഭാഗങ്ങളായി കടത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്. പല കഷണങ്ങളായി എഞ്ചിന്‍ അടര്‍ത്തി മാറ്റി ദിവസങ്ങള്‍ എടുത്താണ് കവര്‍ച്ചക്കാര്‍ തുരങ്കം വഴി കടത്തിയത്.
Read Also: 31 വർഷം മുമ്പേ ആർത്തവ അവധി പ്രഖ്യാപിച്ച സംസ്ഥാനമുണ്ട് ഇന്ത്യയിൽ, അറിയാമോ!