മുംബൈ നഗരത്തിലെ പ്രമുഖ ഹോട്ടലുകളായ ഷാലിമാർ, നൂർ മുഹമ്മദി, ഉമർഖഡിയിലെ റഹ്മാനിയ എന്നീ ഹോട്ടലുകളാണ് അടച്ചുപൂട്ടിയത്.  മുംബൈയിലെ പ്രശസ്തമായ കെ. റുസ്തം ഐസ്ക്രീം പാർലറും സമാനമായ രീതിയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചിരുന്നു.

മുംബൈ: നഗരത്തിലെ ഭക്ഷ്യ-മരുന്ന് വിപണികളിൽ പരിശോധനയും കർശന നടപടികളുമായി മഹാരാഷ്ട്ര ഭക്ഷ്യസുരക്ഷാ വകുപ്പ്. കടുത്ത ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മുംബൈയിലെ പ്രശസ്തമായ മൂന്ന് ഹോട്ടലുകൾ കൂടി അധികൃതർ പൂട്ടിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്യുന്നത് പരിശോധനയിൽ കണ്ടെത്തിയതോടെയാണ് നടപടി. മുംബൈ നഗരത്തിലെ പ്രമുഖ ഹോട്ടലുകളായ ഷാലിമാർ, നൂർ മുഹമ്മദി, ഉമർഖഡിയിലെ റഹ്മാനിയ എന്നീ ഹോട്ടലുകളാണ് അടച്ചുപൂട്ടിയത്.കഴിഞ്ഞ ദിവസം മുംബൈയിലെ പ്രശസ്തമായ കെ. റുസ്തം ഐസ്ക്രീം പാർലറും സമാനമായ രീതിയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചിരുന്നു.

പരിശോധനകളുടെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 40,000 ലിറ്ററിലധികം മായം ചേർത്ത പാൽ കണ്ടെത്തി നശിപ്പിച്ചു. ഇതിന് പുറമെ മരുന്ന് നിർമ്മാണ കമ്പനികളിലും കർശന പരിശോധന നടത്തുന്നുണ്ട്. പ്രമുഖ മരുന്ന് നിർമ്മാണ കമ്പനിയായ കാഡിലായുടെ രണ്ടരക്കോടി രൂപ മൂല്യം വരുന്ന ഗുളികൾ ഉദ്യാേഗസ്ഥർ പിടികൂടി. യഥാർത്ഥ മരുന്നുകളുടെ സമാനമായ പേരിലും പാക്കറ്റിലും വ്യത്യസ്തമായ മരുന്ന് വിപണിയിൽ ഇറക്കിയതിനെതിരെയാണ് നടപടി. വരും ദിവസങ്ങളിലും പരിശോധനകൾ ശക്തമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.