നിയന്ത്രിത ആണവോർജ്ജ മേഖലയിൽ സ്വകാര്യ നിക്ഷേപം അനുവദിക്കുന്ന ശാന്തി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 2047-ഓടെ 100 ജിഗാവാട്ട് ആണവോർജ്ജ ശേഷി കൈവരിക്കുക, സിവിൽ ബാധ്യതാ നിയമം ഭേദഗതി ചെയ്യുക എന്നിവയാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

ദില്ലി: നിയന്ത്രണങ്ങളുള്ള ആണവോർജ്ജ മേഖലയിൽ സ്വകാര്യ നിക്ഷേപം അനുവദിക്കുന്ന ബില്ലിന് വെള്ളിയാഴ്ച മന്ത്രിസഭ അംഗീകാരം നൽകി. 2047 ഓടെ 100 ജിഗാവാട്ട് ആണവോർജ്ജ ശേഷി കൈവരിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് സ്വകാര്യ നിക്ഷേപം അനുവദിക്കുന്നത്. പ്ലാന്റ് ഓപ്പറേറ്റർമാരെ സംരക്ഷിക്കുന്നതിനും ഉപകരണ വിതരണക്കാരുടെ ബാധ്യത പരിമിതപ്പെടുത്തുന്നതിനുമായി സിവിൽ ബാധ്യതാ നിയമം ഭേദഗതി ചെയ്യും. ഇന്ത്യൻ ന്യൂക്ലിയർ ഇൻഷുറൻസ് പൂളിനു കീഴിൽ ഓപ്പറേറ്റർ ഇൻഷുറൻസ് ഓരോ സംഭവത്തിനും 1,500 കോടി രൂപയായി മാറ്റാനും സസ്റ്റൈനബിള്‍ ഹാർനെസിംഗ് ആൻഡ് അഡ്വാൻസ്‌മെന്റ് ഓഫ് ന്യൂക്ലിയർ എനർജി ഫോർ ട്രാൻസ്‌ഫോമിംഗ് ഇന്ത്യ (ശാന്തി) ബിൽ നിർദ്ദേശിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

നൂതന റിയാക്ടറുകൾ വികസിപ്പിക്കുന്നതിനായി സ്വകാര്യ കമ്പനികളെ ആണവ മേഖലയിൽ ഉൾപ്പെടുത്തുന്നതിനുള്ള പ്രധാന നീക്കമാണിതെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. 49% വരെ വിദേശ നേരിട്ടുള്ള നിക്ഷേപം അനുവദിക്കാനും പ്രത്യേക ന്യൂക്ലിയർ ട്രൈബ്യൂണൽ ഉൾപ്പെടെ ആണവോർജ്ജത്തിനായി ഏകീകൃത നിയമ ചട്ടക്കൂട് സൃഷ്ടിക്കാനും ബിൽ നിർദ്ദേശിക്കുന്നു. സ്വകാര്യ നിക്ഷേപം സർക്കാർ മേൽനോട്ടത്തിൽ വ്യക്തമായ നിയമങ്ങളാൽ നിയന്ത്രിക്കപ്പെടുമെന്നും അതേസമയം ആണവോർജ്ജ വകുപ്പ് ആണവ വസ്തുക്കളുടെ ഉത്പാദനം, ഘനജലം, മാലിന്യ സംസ്കരണം തുടങ്ങിയ പ്രധാന പ്രവർത്തനങ്ങളിൽ നിയന്ത്രണം നിലനിർത്തുമെന്നും പറയുന്നു.

ആണവോർജ മേഖല സ്വകാര്യ നിക്ഷേപത്തിനായി തുറന്ന് കൊടുക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ചെറുകിട മോഡുലാർ റിയാക്ടറുകളുടെ (എസ്എംആർ) ഗവേഷണ വികസനത്തിനായി 20,000 കോടി രൂപയുടെ ആണവോർജ്ജ ദൗത്യവും 2033 ഓടെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അഞ്ച് എസ്എംആറുകൾ പ്രവർത്തനക്ഷമമാക്കാനുള്ള പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. ആണവോർജ്ജ മേഖല സ്വകാര്യ പങ്കാളികൾക്ക് തുറന്നുകൊടുക്കാൻ സർക്കാർ തയ്യാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞ മാസം സൂചിപ്പിച്ചിരുന്നു.

ഡിഎഇയുടെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡാണ് നിലവിലെ ഏക ഓപ്പറേറ്റർ. 24 വാണിജ്യ റിയാക്ടറുകളും ന്യൂക്ലിയർ പവർ കോർപ്പറേഷന്റെ കീഴിൽ പ്രവർത്തിപ്പിക്കുന്നു. ആണവോർജ്ജ ശൃംഖലയിലെ ദീർഘകാല ആശങ്കകൾ പരിഹരിക്കുക എന്നതാണ് ശാന്തി ബിൽ ലക്ഷ്യമിടുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വർദ്ധിച്ചുവരുന്ന ആഭ്യന്തര ഊർജ്ജ ആവശ്യകത, ഡാറ്റാ സെന്ററുകളുടെ വളർച്ച, ഇന്ത്യയുടെ 2070 ലെ നെറ്റ്-സീറോ ലക്ഷ്യം എന്നിവ മുൻനിർത്തിയാണ് നീക്കം. രണ്ട് ദശകങ്ങൾക്കുള്ളിൽ ആണവ ശേഷി പത്തിരട്ടിയായി വർദ്ധിപ്പിക്കുന്നതിന് സ്വകാര്യമേഖലയുടെ പങ്കാളിത്തം ആവശ്യമാണെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.