ഒരു ആഴ്ചയ്ക്കുള്ളില്‍ 9.94 ലക്ഷം ഓണ്‍ലൈന്‍ സ്തനാര്‍ബുദ പരിശോധനകളും, സംസ്ഥാന തലത്തില്‍ ഒരു ആഴ്ചയ്ക്കുള്ളില്‍ 1.25 ലക്ഷം വൈറ്റല്‍ സൈന്‍സ് പരിശോധന നടത്തിയുമാണ് ഗിന്നസില്‍ ഇടം പിടിച്ചത്.

ദില്ലി: കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പദ്ധതിക്ക് മൂന്ന് ഗിന്നസ് റെക്കോര്‍ഡുകള്‍. 'സ്വസ്ത് നാരി, സശക്ത് പരിവാര്‍ അഭയാന്‍' പദ്ധതിയാണ് ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചത്. പദ്ധതിയില്‍ ഒരു മാസം കൊണ്ട് 3.21 കോടി സ്ത്രീകള്‍ അംഗങ്ങളായി. ഒരു ആഴ്ചയ്ക്കുള്ളില്‍ 9.94 ലക്ഷം ഓണ്‍ലൈന്‍ സ്തനാര്‍ബുദ പരിശോധനകളും, സംസ്ഥാന തലത്തില്‍ ഒരു ആഴ്ചയ്ക്കുള്ളില്‍ 1.25 ലക്ഷം വൈറ്റല്‍ സൈന്‍സ് പരിശോധന നടത്തിയുമാണ് ഗിന്നസില്‍ ഇടം പിടിച്ചത്. ഇന്ത്യയുടെ കൂട്ടായ ശ്രമത്തിനുള്ള അം​ഗീകാരമാണ് ഇതെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു.

മാതൃ, ശിശു ആരോഗ്യത്തില്‍ കാര്യമായ പോരായ്മകളുണ്ടെന്ന് ദേശീയ ആരോഗ്യ സര്‍വേകളില്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവും വനിതാ-ശിശു വികസന മന്ത്രാലയവും ചേര്‍ന്ന് പദ്ധതി ആവിഷ്‌കരിച്ചത്. സ്ത്രീകളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിലൂടെ കുടുംബങ്ങളെ ശക്തമാക്കാന്‍ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്‍മദിനത്തിലാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്.