'ഉന്നാവി'ല്‍ കത്തി രാജ്യം: പ്രതിഷേധം, മകളുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് അമ്മ - വീഡിയോ
'ഈ നാട്ടില്‍ പെണ്‍കുട്ടികളെ എങ്ങനെ വളര്‍ത്തും'? പ്രതിഷേധത്തിനിടെ മകളെ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ അമ്മയുടെ ശ്രമം
ദില്ലി: ഉന്നാവിലെ പെണ്‍കുട്ടിയെ തീകൊളുത്തികൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യത്ത് പ്രതിഷേധം കത്തുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധിപ്പേരാണ് പ്രതിഷേധവുമായി ദില്ലി സഫ്ദർജംഗ് ആശുപത്രിക്ക് മുന്നിലേക്ക് എത്തിയത്.
അതിനിടെ ഒരു പെണ്‍കുട്ടിയുമായി എത്തിയ അമ്മ കുട്ടിയുടെ ദേഹത്ത് പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ചു. ഈ നാട്ടില്‍ പെണ്‍കുട്ടികളെ എങ്ങനെ വളര്‍ത്തുമെന്ന് ചോദിച്ചുകൊണ്ടാണ് അമ്മ പെണ്‍കുട്ടിയെ കത്തിക്കാന്‍ ശ്രമിച്ചത്. പൊലീസിന്‍റെ സമയോചിത ഇടപെടല്‍ അപകടം ഒഴിവാക്കി. പെൺകുട്ടിയെയും അമ്മയെയും പൊലീസ് ബലംപ്രയോഗിച്ച് സ്റ്റേഷനിലേക്ക് മാറ്റി.
എന്റെ മകളെ ഈ രാജ്യത്ത് എങ്ങനെ വളർത്തുമെന്ന് നിലവിളിച്ചുകൊണ്ടായിരുന്നു ഈ അമ്മയുടെ പ്രതിഷേധം. കയ്യിൽ കരുതിയിരുന്ന പെട്രോൾ ആറുവയസുകാരിയുടെ ദേഹത്ത് കുടഞ്ഞൊഴിച്ച് അവര്‍ വാവിട്ട് നിലവിളിച്ചു. പൊലീസ് ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്. പെട്രോളിൽ കുളിച്ചുനിന്ന ആറുവയസ്സുകാരെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.
പ്രതിഷേധിച്ച സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ പോസ്കോ നിയമപ്രകാരം കേസെടുക്കുമെന്ന് പൊലീസ് അറിിയിച്ചു. ഉന്നാവ് പെണ്‍കുട്ടി മരിച്ചതറിഞ്ഞ് നിരവധി പേരാണ് ദില്ലിയിലെ സഫ്ദര്‍ജംഗ് ആശുപത്രിക്ക് മുന്പിൽ തടിച്ചുകൂടിയത്. റോഡ് ഉപരോധിച്ച് സമരത്തിന് ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് ഏറെപണിപ്പെട്ടാണ് നീക്കിയത്. ഇതിനിടെയായിരുന്നു അപ്രതീക്ഷിത പ്രതിഷേധങ്ങളും.
"