ഗുജറാത്തിലെ മോർബിയിൽ കിണറ്റിലെ അസാധാരണ ചലനം. മോർബി ജില്ലയിലെ വിർപാർദ ഗ്രാമത്തിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കൃഷിസ്ഥലത്താണ് സംഭവം. കിണറ്റിലെ വെള്ളം ഇരവശത്തേക്കും തുടർച്ചയായി ചലിക്കുന്നത് നാട്ടുകാരിൽ അമ്പരപ്പും ആശങ്കയും ഉണ്ടാക്കിയിട്ടുണ്ട്.
മോർബി: ഗുജറാത്തിലെ മോർബിയിൽ കിണർ വെള്ളത്തിൻ്റെ അസാധാരണ ചലനം കണ്ട് അമ്പരന്ന് നാട്ടുകാർ. മോർബി ജില്ലയിലെ വിർപാർദ ഗ്രാമത്തിലുള്ള വലിപ്പമുള്ള കിണറ്റിലെ വെള്ളമാണ് ഇരവശത്തേക്കും തുടർച്ചയായി ചലിക്കുന്നത്. അപൂർവ പ്രതിഭാസം കാണാൻ നിരവധി ഗ്രാമവാസികൾ എത്തുന്നുണ്ട്. സംഭവത്തിൻ്റെ യഥാർത്ഥ കാരണം അവ്യക്തമായി തുടരുകയാണ്.
പ്രാൺജിവാൻ സദാരി എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കൃഷിസ്ഥലത്ത് സ്ഥിതിചെയ്യുന്ന 18 അടി താഴ്ചയുള്ള കിണറിലെ വെള്ളമാണ് അസാധാരണമായി ഇരുവശത്തേക്കും ചലിക്കുന്നത്. ഓഗസ്റ്റ് രണ്ടുമുതലാണ് അപൂർവ പ്രതിഭാസം ആരംഭിച്ചത്. ഇടയ്ക്ക് നിന്നെങ്കിലും വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിമുതലാണ് കിണറ്റിലെ വെള്ളം വീണ്ടും ഇരുവശത്തേക്കും ചലിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.
മൂന്നുമാസം മുമ്പാണ് കിണർ നിർമ്മിച്ചതെന്നാണ് സ്ഥലത്തിൻ്റെ ഉടമ പറയുന്നത്. സ്ഥലത്തിന് സമീപമുള്ള മറ്റ് കിണറുകളിലെ വെള്ളത്തിന് അനക്കമില്ല. കിണർ വെള്ളത്തിൻ്റെ അസാധാരണ ചലനം നേരിട്ടു കാണാനും ദൃശ്യങ്ങൾ പകർത്താനുമായി സമീപ ഗ്രാമങ്ങളിൽ നിന്നുപോലും നൂറുകണക്കിന് പേർ എത്തുന്നുണ്ട്. സമീപത്തുള്ള ഹൈവേയിലൂടെ പോകുന്നവരും വാഹനം നിർത്തി കിണർ കാണാൻ എത്തുന്നുണ്ട്.
പ്രദേശത്ത് മുമ്പ് ഭൂചലനം അനുഭവപ്പെട്ടിട്ടുള്ളതിനാൽ ഇതാകാം അപൂർവ പ്രതിഭാസത്തിന് കാരണമെന്നാണ് ചില നാട്ടുകാർ കരുതുന്നത്. എന്നാൽ കിണർ വെള്ളത്തിൻ്റെ ചലനത്തിന് ഭൂചലനവുമായി ബന്ധമില്ലെന്നാണ് ജില്ലാ അധികൃതരുടെ വിശദീകരണം. സ്വാഭാവിക ഭൂമിശാസ്ത്ര പ്രത്യേകതകളാകാം ഇതിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
സംഭവം ഭൂചലനത്തിൻ്റെ സൂചനയല്ലെന്ന് ജില്ലാ ജിയോളജിസ്റ്റ് ജെ എസ് വാധേർ പറഞ്ഞു. ശക്തമായ മഴയെ തുടർന്ന് ജലം ഭൂമിയിലേക്ക് ഇറങ്ങുകയും പാറകളുടെ സുഷിരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വായു പുറന്തള്ളപ്പെടുകയും ചെയ്യുന്നതാണ് കിണറ്റിലെ പ്രതിഭാസത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ നാട്ടുകാരുടെ ആശങ്കയകറ്റാനായി അധികൃതർ ഗാന്ധിനഗറിലെ സീസ്മോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനെയും സമീപിച്ചിട്ടുണ്ട്. വിദഗ്ധ സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തുമെന്ന് ജില്ലാ കളകർ അറിയിച്ചു.


