അനധികൃതനിർമ്മാണമെന്ന് കാട്ടിയാണ് യു. പി.സര്‍ക്കാരിന്‍റെ  നടപടി. പൊളിക്കൽ പ്രതികാരനടപടിയെന്ന് പ്രതിപക്ഷം  ഹൌറയിലും റാഞ്ചിയിലും അതീവ ജാഗ്രത തുടരുന്നു.

ലക്നോ: പ്രയാഗ് രാജ്;സംഘർഷത്തിലെ മുഖ്യപ്രതിയുടെ വീട് ബുള്‍ഡോസര്‍ കൊണ്ട് തകര്‍ത്തു. മുഖ്യപ്രതിയെന്ന് പൊലീസ് പറയുന്ന വെൽഫയർ പാർട്ടി നേതാവ് ജാവേദ് അഹമ്മദിന്റെ മൂന്ന് നില വീട് പൂർണ്ണമായി പ്രയാഗ് രാജ് വികസന അതോറിറ്റി പൊളിച്ചു നീക്കി. അനധികൃതനിർമ്മാണെന്ന് കാട്ടിയാണ് നടപടി. കേസിൽ ജാവേദിന്റെ ഭാര്യയും മകളും ഉൾപ്പെടെ അറസ്റ്റിലാണ്. ജാവേദിന്റെ മറ്റൊരു മകളായ അഫ്രീൻ ഫാത്തിമ വിദ്യാർത്ഥി നേതാവും പൌരത്വ പ്രതിഷേധങ്ങളുടെ മുഖവുമായിരുന്നു.നടപടിക്കെതിരെ അഫ്രീൻ ഫാത്തിമ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു.

ഇതിനിടെ വെള്ളിയാഴ്ച്ച നടന്ന സംഘർഷത്തിൽ മൂന്നുറിലേറെ പേർ അറസ്റ്റിലായി. ഒമ്പത് ജില്ലകളിലായി 13 കേസുകളിലാണ് അറസ്റ്റ്. സഹാറൻപൂരിലെ സംഘർഷത്തിൽ അറസ്റ്റിലായ പതിനെട്ടുകാരൻ മൂസെമ്മിലാണ് പ്രധാനപ്രതിയെന്ന് പൊലീസ് വ്യക്തമാക്കി.ഇതിനിടെ സഹാറൻപൂരിൽ അറസ്റ്റിലായവരെ ജയിലില്‍ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.കലാപകാരികൾക്ക് ഇതാണ് സമ്മാനമെന്ന തലക്കെട്ടോടെ ബിജെപി എംഎൽഎ ശലഭ് മണി ത്രിപാഠിയാണ് ട്വീറ്റ് ചെയ്തത്.

സംഭവം വിവാദമായതോടെ യുപി പൊലീസ് എഡിജിപി അന്വേഷണം പ്രഖ്യാപിച്ചു അതെസമയം ഹൌറയിൽ സുരക്ഷ ക്രമീകരണങ്ങൾ തുടരുകയാണ്. ആറുപത് പേർ ഇവിടെ അറസ്റ്റിലായി. രാഷ്ട്രീയപാർട്ടി നേതാക്കൾ ഹൌറ സന്ദർശിക്കരുതെന്ന് കാട്ടി പശ്ചിമബംഗാൾ സർക്കാർ നോട്ടീസ് നൽകി. ഹൌറ സന്ദർശിക്കാൻ പോയ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെ പൊലീസ് തടഞ്ഞു. ദില്ലി ജമാ മസ്ജിദിലെ പ്രതിഷേധത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘർഷത്തിൽ അയവ് വന്നതോടെ റാഞ്ചിയിൽ ഇന്‍റര്‍നെറ്റ് സേവനങ്ങൾ പുനസ്ഥാപിച്ചു

നുപുര്‍ ശര്‍മ്മയ്ക്കെതിരായ പ്രതിഷേധം; 6 തവണ വെടിയേറ്റ് യുവാവ്, 2 വെടിയുണ്ടകൾ ഇനിയും പുറത്തെടുക്കാനായില്ല

വാചകൻ മുഹമ്മദ് നബിക്കും ഇസ്‌ലാമിനും എതിരെ വിവാദ പരാമർശം നടത്തിയ ബിജെപി വക്താവ് നൂപുർ ശർമ്മയ്ക്കെതിരെ റാഞ്ചിയിൽ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ വെടിവെപ്പിൽ ഗുരുതര പരിക്കേറ്റ യുവാവ് ആശുപത്രിയിൽ. ആറ് തവണയാണ് അബ്സർ എന്ന യുവാവിനെ വെടിയേറ്റത്. രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (റിംസ്) ചികിത്സയിൽ കഴിയുകയാണ് അബ്സർ. നുപുർ ശർമയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

മാർക്കറ്റിൽ നിന്ന് മടങ്ങുന്നതിനിടെയാണ് അബ്സറിന് വെടിയേറ്റത്. പ്രതിഷേധത്തിൽ പങ്കെടുത്തില്ലെന്നും താൻ മാർക്കറ്റിൽ നിന്ന് മടങ്ങിവരുന്നതിനിടെ വെടിയേൽക്കുകയായിരുന്നുവെന്നും അബ്സർ പറഞ്ഞു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വെടിയേറ്റ് നിലത്ത് വീഴുകയായിരുന്നുവെന്നും അബ്സർ കൂട്ടിച്ചേർത്തു. ആറ് തവണ വെടിയേറ്റു. നാല് വെടിയുണ്ടകൾ പുറത്തെടുത്തെങ്കിലും രണ്ടെണ്ണം ഇപ്പോഴും ശരീരത്തിൽ നിന്ന് പുറത്തെടുക്കാനായിട്ടില്ല. ഏതാനും ദിവസങ്ങൾക്കുള്ളിൽ ബാക്കി ബുള്ളറ്റുകൾ പുറത്തെടുക്കുമെന്ന് ഡോക്ടർ വ്യക്തമാക്കി. 

പെട്ടെന്നുള്ള ബഹളം കണ്ട് താൻ ഓടാൻ തുടങ്ങിയെന്നും അപ്പോൾ വെടിയേറ്റതാണെന്നും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മറ്റൊരാൾ തബാറക് പറഞ്ഞു. താൻ പ്രതിഷേധത്തിൽ പങ്കെടുത്തിട്ടില്ലെന്നും തബാറക് അവകാശപ്പെട്ടു. പ്രതിഷേധക്കാരും പൊലീസുമായി ഏറ്റുമുട്ടിയതിനെ തുടർന്ന് രണ്ട് പേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ 22 പേരിൽ 10 പേർ പോലീസുകാരും മറ്റുള്ളവർ പ്രതിഷേധക്കാരുമാണ്. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടിയതിനെ തുടർന്ന് ജാർഖണ്ഡ് തലസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കർഫ്യൂ ഏർപ്പെടുത്തി.