ജീവന് ഭീഷണിയുള്ളതായി അമ്മ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് യോഗേന്ദ്ര പൊലീസിനോട് പറഞ്ഞു.

ലക്നൗ: സഹോദരങ്ങളും ഭാര്യമാരും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തിയെന്ന് പരാതി. ഉത്തര്‍ പ്രദേശ് സ്വദേശിനിയായ പവിത്ര ദേവിയുടെ മരണത്തിലാണ് മകന്‍ ദുരൂഹത ആരോപിച്ചത്. പവിത്ര ദേവി രണ്ട് വര്‍ഷം മുമ്പാണ് മരിച്ചത്. മരണ ശേഷം നടത്തിയ ആന്തരികാവയവ പരിശോധനയുടെ ഫലം പുറത്തു വന്നതോടെയാണ് മക്കളിലൊരാളായ യോഗേന്ദ്ര സിംഗ് യാദവ് സഹോദരങ്ങള്‍ക്കും അവരുടെ ഭാര്യമാര്‍ക്കും എതിരെ ആരോപണം ഉന്നയിക്കുന്നത്. വിഷം ഉള്ളില്‍ ചെന്നതാണ് മരണ കാരണം എന്നാണ് പരിശോധനാ ഫലത്തില്‍ പറയുന്നത്. 

പവിത്ര ദേവിയെ തന്‍റെ സഹോദരങ്ങളായ രവീന്ദ്ര പാൽ, ബിജേന്ദ്ര പാൽ, നരേന്ദ്ര പാൽ എന്നിവർ ചേര്‍ന്ന് വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നു എന്നും ഇവരുടെ ഭാര്യമാരുടെ അറിവോടെയാണ് വിഷം നല്‍കിയത് എന്നുമാണ് യോഗേന്ദ്ര പറയുന്നത്. മരണ ശേഷം പോസ്റ്റ് മോര്‍ട്ടം നടത്തിയിരുന്നെങ്കിലും ആന്തരാവയവങ്ങളുടെ പരിശോധനാ ഫലം വന്നത് വൈകിയാണെന്ന് പൊലീസ് പറഞ്ഞു.

സ്വത്തിന് വേണ്ടിയായിരുന്നു കൊലപാതകം എന്നാണ് യോഗേന്ദ്രയുടെ വാദം. ഇയാള്‍ നല്‍കിയ പരാതിയില്‍ ഇയാളുടെ സഹോദരങ്ങള്‍ക്കെതിരെ പൊലീസ് കേസെടുത്തു. തന്‍റെ ജീവന് ഭീഷണിയുള്ളതായി അമ്മ പറഞ്ഞിട്ടുണ്ടെന്ന് യോഗേന്ദ്ര പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ജലേസർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ പറഞ്ഞു. 

Read More: ഏഴ് വർഷം മുമ്പ് കാണാതായി, ഒടുവിൽ നെറ്റ്ഫ്ലിക്സ് സീരിസ്,'അണ്‍സോൾവ്ഡ് മിസ്ട്രീസി'ന് പിന്നാലെ കുട്ടിയെ കണ്ടെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം