ഉത്തർപ്രദേശ് മന്ത്രി ഡാനിഷ് ആസാദ് അൻസാരി പ്രയാഗ്‌രാജിൽ രാഹുൽ ഗാന്ധി നടത്തിയ വിദ്യാർത്ഥി സംവാദത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. പരിപാടി ഒരു 'ഫ്ലോപ്പ് ഷോ' ആയിരുന്നുവെന്നും യുവാക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് രാഹുൽ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ദില്ലി: പ്രയാഗ്‌രാജിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിദ്യാർത്ഥികളുമായി നടത്തിയ സംവാദ പരിപാടി പൂർണ പരാജയം ആയിരുന്നുവെന്ന് ഉത്തർപ്രദേശ് മന്ത്രി ഡാനിഷ് ആസാദ് അൻസാരി. രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് രാഹുൽ നടത്തുന്നതെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. രാഹുലിന്റെ പരിപാടി ഒരു 'ഫ്ലോപ്പ് ഷോ' ആയിരുന്നg എന്നായിരുന്നു അൻസാരി പരിഹസിച്ചത്.

രാജ്യത്തെ യുവജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഒപ്പമാണ് നിലകൊള്ളുന്നതെന്ന് ഡാനിഷ് അൻസാരി അവകാശപ്പെട്ടു. സർക്കാർ പദ്ധതികളുടെയെല്ലാം പ്രയോജനം ഒരു വിവേചനവും കൂടാതെ യുവാക്കൾക്ക് ലഭിക്കുന്നുണ്ട്. ഈ ജനപിന്തുണയിൽ വിറളിപൂണ്ടാണ് രാഹുൽ ഗാന്ധിയെപ്പോലുള്ള പ്രതിപക്ഷ നേതാക്കൾ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തിരംഗ യാത്രയുമായി താരതമ്യം

രാഹുലിന്റെ പരിപാടിയെ ബിജെപി ന്യൂനപക്ഷ മോർച്ച അടുത്തിടെ സംഘടിപ്പിച്ച തിരംഗ യാത്ര'യുമായി മന്ത്രി താരതമ്യം ചെയ്യുകയും ചെയ്തു. മുസ്ലിം യുവാക്കളെ പാർട്ടിയിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യം വെച്ചാണ് ബിജെപി ഈ യാത്ര സംഘടിപ്പിച്ചത്. ഈ നീക്കം വലിയ വിജയമായിരുന്നു. തിരംഗ യാത്രയിൽ മുസ്ലിം യുവാക്കളുടെ ആവേശകരമായ പങ്കാളിത്തം ഉണ്ടായിരുന്നു. ഇത് സൂചിപ്പിക്കുന്നത് മുസ്ലിം സമുദായം ഇപ്പോൾ ബിജെപിക്കൊപ്പം ചേർന്ന് മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നു എന്നാണ്. രാഹുലിന്റെ പരിപാടി പരാജയപ്പെട്ടതും ബിജെപിയുടെ പരിപാടി വിജയിച്ചതും ഒരേ കാര്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.