യുപിഎ കാലത്ത് കാർഗിൽ ദിനം ആചരിച്ചിരുന്നില്ല, ആരോപണവുമായി കേന്ദ്രമന്ത്രി
2004 മുതൽ 2009 വരെയുള്ള യുപിഎ ഭരണകാലത്ത് ജൂലൈ 26 ന് കാർഗിൽ ദിവസം ആചരിച്ചിരുന്നില്ലെന്നാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ആരോപണം
ദില്ലി : യുപിഎ ഭരണകാലത്ത് ഇന്ത്യയിൽ കാർഗിൽ വിജയ ദിവസം ആചരിച്ചിരുന്നില്ലെന്ന ആരോപണവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. 2004 മുതൽ 2009 വരെയുള്ള യുപിഎ ഭരണകാലത്ത് ജൂലൈ 26 ന് കാർഗിൽ ദിവസം ആചരിച്ചിരുന്നില്ലെന്നാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ആരോപണം. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആരോപണവുമായെത്തിയത്. എ കെ ആന്റണിയായിരുന്നു ഈ കാലയളവിൽ പ്രതിരോധമന്ത്രി.
കാർഗിൽ വിജയ ദിവസം ആചരിക്കണമെന്ന് 2009 ൽ രാജീവ് ചന്ദ്രശേഖർ രാജ്യസഭയിൽ ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിനായി പോരാടിയവർ ശ്രദ്ധാഞ്ജലി നൽകേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തുടർന്ന് 2010 ൽ കാർഗിൽ വിജയദിവസം ആഘോഷിക്കാമെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി ഉറപ്പ് നൽകി.
കാർഗിൽ യുദ്ധവിജയത്തിന്റെ സ്മരണ പുതുക്കുകയാണ് രാജ്യം ഇന്ന്. രാജ്യത്തിന് അഭിമാന ദിവസമാണ് കാർഗിൽ വിജയ് ദിവസ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച സൈനികർക്ക് സല്യൂട്ട് എന്നും മോദി ട്വിറ്ററിൽ കുറിച്ചു. പ്രതിരോധ മന്ത്രി രാജ്‍നാഥ് സിംഗും രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച സൈനികരെ അനുസ്മരിച്ചു.
ദില്ലിയിലെ ദേശീയ യുദ്ധ സ്മാരകത്തിൽ രാജ്‍നാഥ് സിങ് പുഷ്പചക്രം അർപ്പിച്ചു. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ.ചൗധരി, നാവിക സേനാ മേധാവി അഡ്‍മിറൽ ആർ.ഹരികുമാർ എന്നിവരും ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. രാഷ്ട്രപതി ദ്രാസിലെ കാർഗിൽ യുദ്ധ സ്മാരകം സന്ദർശിക്കും.