അദാനിക്കെതിരെ അന്വേഷണം വേണം; ഉത്തരവിടുന്നത് വരെ പ്രതിഷേധമെന്ന് പ്രതിപക്ഷം, പാർലമെന്‍റ് ഇന്നും സ്തംഭിച്ചു
സഭ ചേരുന്നതിന് മുന്നോടിയായി കോണ്‍ഗ്രസ് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖർഗെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേർന്നിരുന്നു. പതിനാറ് പാർട്ടികളാണ് യോഗത്തില്‍ പങ്കെടുത്തത്.
ദില്ലി: അദാനിക്കെതിരായ അന്വേഷണത്തിന് സർക്കാർ ഉത്തരവിടുന്നത് വരെ പ്രതിഷേധം തുടരാന്‍ പ്രതിപക്ഷ തീരുമാനം. അദാനി വിഷയം ഉന്നയിച്ചുള്ള പ്രതിഷേധത്തില്‍ പാർലമെന്‍റ് രണ്ടാം ദിനവും സ്തംഭിച്ചു. എന്നാല്‍ ബജറ്റ് ഉള്‍പ്പെടെയുള്ള വിഷയം ചർച്ച ചെയ്യേണ്ട സമയം പ്രതിപക്ഷം പാഴാക്കുകയാണെന്ന് ലോക്സഭ സ്പീക്കർ കുറ്റപ്പെടുത്തി. അദാനിക്കെതിരായ വെളിപ്പെടുത്തലുകളില്‍ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സിപിഎം, ശിവസേന ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പാർലമെന്‍റില്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ വിഷയം ചർച്ചക്കെടുക്കാനാകില്ലെന്ന് ലോക്സഭാ-രാജ്യസഭ അധ്യക്ഷന്മാർ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.
അദാനി വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളിലെ എംപിമാർ ലോകസഭയുടെ നടുത്തളത്തിലറങ്ങി മുദ്രാവാക്യം വിളിച്ചു. ബജറ്റ്, ജി20 വിഷയങ്ങളില്‍ ചർച്ച നടക്കേണ്ട സമയമാണെന്നും തടസ്സപ്പെടുത്തരുതെന്നും ലോകസഭ സ്പീക്കർ ഓംബിർള ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ഒടുവില്‍ ലോക്സഭ രണ്ട് മണിവരെയും രാജ്യസഭ രണ്ടര വരെയും നിര്‍ത്തിവെച്ചു.
സഭ ചേരുന്നതിന് മുന്നോടിയായി കോണ്‍ഗ്രസ് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖർഗെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേർന്നിരുന്നു. പതിനാറ് പാർട്ടികളാണ് യോഗത്തില്‍ പങ്കെടുത്തത്. അദാനിക്കെതിരെ ജെപിസി അന്വേഷണമോ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷമോ നടത്തുന്നത് വരെ പ്രതിഷേധം തുടരാനാണ് യോഗത്തിലെ തീരുമാനം. നാളെ വീണ്ടും സഭചേരുമ്പോഴും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം തുടരും.
അദാനി ഗ്രൂപ്പിന് കേന്ദ്രത്തിന്‍റെ വഴിവിട്ട സഹായം; രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്
അദാനിക്ക് എസ്ബിഐ നൽകിയത് 21,000 കോടി രൂപ; വായ്പ കണക്കുകൾ പുറത്ത്