സഭയുടെ പുറത്തുപറഞ്ഞ പരാമർശത്തിൽ സഭയിൽ പ്രതികരിക്കേണ്ട കാര്യമില്ലെന്ന് ഖർഗെ.ചൈന വിഷയം ചൂണ്ടിക്കാട്ടിയായിരുന്നു ഭാരത് ജോഡോ യാത്രയിലെ ഖർഗെ യുടെ പരിഹാസം.
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമർശത്തിൽ എഐസിസി അദ്ധ്യക്ഷന്‍ മല്ലികാർജ്ജുൻ ഖർഗെ മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ രാജ്യസഭയില്‍ ആവശ്യപ്പെട്ടു. സിംഹത്തെപ്പോലെ അലറുന്നവർ എലിയെപ്പോലെ പെരുമാറുന്നു എന്നായിരുന്നു ഖർഗെയുടെ വിമർശനം. ചൈന വിഷയം ചൂണ്ടിക്കാട്ടിയായിരുന്നു ഭാരത് ജോഡോ യാത്രക്കിടെ നടത്തിയ പ്രസംഗത്തില്‍ ഖർഗെയുടെ പരിഹാസം.
സഭയുടെ പുറത്തുപറഞ്ഞ പരാമർശത്തിൽ സഭയിൽ പ്രതികരിക്കേണ്ട കാര്യമില്ലെന്ന് ഖർഗെ പറഞ്ഞു. മോദിക്കെതിരായ പരാമർശത്തിൽ മാപ്പ് പറയുന്നത് വരെ ഖർഗക്ക് സഭയിൽ ഇരിക്കാൻ അവകാശമില്ലെന്ന് പീയുഷ് ഗോയൽ ആവര്‍ത്തിച്ചു. താൻ പുറത്ത് പറഞ്ഞത് സഭയിൽ ആവർത്തിച്ചാൽ ബി ജെ പി നേതാക്കൾ വിഷമിക്കേണ്ടി വരുമെന്ന് ഖർഗെ തിരിച്ചടിച്ചു. ലോക്സഭയിലും ഖർഗെയുടെ പരാമർശം ഉയർത്തി ബിജെപി ബഹളം വെച്ചു.

രാജ്യത്തിനുവേണ്ടി നിങ്ങളുടെ പക്ഷത്തുനിന്ന് ഒരു നായ പോലും മരിച്ചിട്ടില്ലല്ലോ എന്ന ഖർഗെയുടെ പരാമർശവും വിവാദമായിരുന്നു. ബി ജെ പിക്ക് സ്വാതന്ത്ര സമരത്തിൽ ഒരു പങ്കുമില്ലെന്ന് ഖർഗെ ആവര്‍ത്തിച്ചു. സ്മൃതി ഇറാനികെതിരായ കോൺഗ്രസ് നേതാവ് അജയ് റായിയുടെ മോശം പരാമർശം ചൂണ്ടിക്കാട്ടി ബിജെപി അംഗങ്ങൾ ലോക്സഭയില്‍ ബഹളം വച്ചു. സ്മൃതി ഇറാനി അമേഠിയിലെത്തുന്നത് നാട്യം കാണിക്കാൻ ആണെന്നാണ് അജയ് റായ് കഴിഞ്ഞ ദിവസം പറഞ്ഞത്. അമേഠിയിലെ ഫാക്ടറികൾ അടച്ചുപൂട്ടലിന്‍റെ വക്കിലാണ്. ഇതിലൊന്നും ശ്രദ്ധിക്കാതെ സ്മൃതി ഇറാനി നാട്യങ്ങൾ കാണിക്കാനാണ് അമേഠിയിൽ എത്തുന്നത് എന്നായിരുന്നു വിമർശനം.
പ്രയോഗം സ്മൃതി ഇറാനിയെ അപമാനിക്കുന്നതാണെന്ന് ബിജെപി വക്താവ് ഷഹദാദ് പുണെ വാല പറഞ്ഞു. അജയ് റായ് പ്രയോഗത്തിൽ മാപ്പ് പറയണം എന്ന് ബിജെപി ആവശ്യപ്പെട്ടു. താൻ പറഞ്ഞ വാക്ക് അസഭ്യമല്ല എന്നും ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ല എന്നും അജയ് റായി പ്രതികരിച്ചു.
