കൊവിഡ് പ്രതിരോധിക്കാൻ ഇന്ത്യക്ക് അമേരിക്കയുടെ ധനസഹായം; 25 മില്ല്യണ്‍ ഡോളർ നല്‍കുമെന്ന് ആന്റണി ബ്ലിങ്കൻ
25 മില്ല്യണ്‍ യുഎസ് ഡോളർ സഹായം ഇന്ത്യക്ക് നൽാകാനാണ് ധാരണയായിരിക്കുന്നത്. ഭീകരതയ്ക്ക് എതിരെ ഒന്നിച്ച് പോരാടാനും ഇരുരാജ്യങ്ങളും ധാരണയിലെത്തി.
ദില്ലി: ഇന്ത്യയെ കൊവിഡ് പ്രതിരോധത്തിൽ പിന്തുണയ്ക്കാൻ ധനസഹായവുമായി അമേരിക്ക. 25 മില്ല്യണ്‍ യുഎസ് ഡോളർ സഹായം ഇന്ത്യക്ക് നൽാകാനാണ് ധാരണയായിരിക്കുന്നത്. ഭീകരതയ്ക്ക് എതിരെ ഒന്നിച്ച് പോരാടാനും ഇരുരാജ്യങ്ങളും ധാരണയിലെത്തി. അഫ്ഗാന് പ്രശ്നത്തിന് പരിഹാരം സൈനിക ഇടപെടലല്ലെന്ന് അമേരിക്ക വ്യക്തമാക്കി. അഫ്ഗാനില്‍ ജനാധിപത്യ പരിഹാരം വേണമെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടു.
യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും വിദേശകാര്യമന്ത്രി എസ് ജയശങ്കറും തമ്മിലുള്ള കൂടിക്കാഴ്ച്ചയിലാണ് കൊവിഡ് പ്രതിരോധ സഹായം സംബന്ധിച്ച് ധാരണയായത് . ഇന്തോ-പസഫിക് മേഖലയിലെ ക്വാഡ് സഖ്യത്തിന്റെ പ്രവർത്തനം ,വിസ വിഷയത്തിലെ ഇളവുകളും യോഗത്തിൽ ചർച്ചയായി. നേരത്തെ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ആന്റണി ബ്ലിങ്കൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യക്കാരും അമേരിക്കക്കാരും മനുഷ്യന്റെ അന്തസ്സിലും തുല്യതയിലും നിയമത്തിലും അടിസ്ഥാന സ്വാതന്ത്ര്യത്തിലും മതസ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്നവരാണെന്നും ഇന്ത്യയുമായി ആഴത്തിലുള്ള സഹകരണമാണ് ലക്ഷ്യമെന്നും ബ്ലിങ്കൺ പറഞ്ഞു. ജോ ബൈഡൻ അധികാരമേറ്റ ശേഷം ആന്റണി ബ്ലിങ്കന്റെ ആദ്യയാത്രയാണിത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona