ബോളിവുഡിലെ തുക്ടെ തുക്ടെ സംഘത്തിന് രാഷ്ട്രീയ ലക്ഷ്യമുണ്ട്, സിഎഎ വായിച്ചിട്ട് പ്രതികരിക്കണമെന്നും യുപി മന്ത്രി
നാല് തലമുറയിലേറെയായി രാജ്യത്ത് കഴിയുന്നവരോട് ഉൾപ്പടെ ഇന്ത്യക്കാരാണെന്ന് തെളിയിക്കാൻ ആവശ്യപ്പെടുകയാണ് സർക്കാർ. ഇത് തികച്ചും സങ്കടകരമാണെന്നും ഇതിനെതിരെ എല്ലാവരും പ്രതികരിക്കേണ്ടതുണ്ടെന്നും നന്ദിത ദാസ് ആവശ്യപ്പെട്ടിരുന്നു.
ലഖ്നൗ: ബോളിവുഡിലും തുക്ടെ തുക്ടെ സംഘമുണ്ടെന്ന് ഉത്തർപ്രദേശ് മന്ത്രി ശ്രീകാന്ത് ശർമ്മ. പൗരത്വ നിയമ ഭേദഗതിക്കെതിരെ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് അവർ സംസാരിക്കുന്നതെന്നും ശർമ്മ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കും പൗരത്വ രജിസ്റ്ററിനും എതിരെ ജനങ്ങള്‍ ശബ്ദമുയര്‍ത്തണമെന്ന് നടിയും സംവിധായികയുമായ നന്ദിത ദാസിന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു ശർമ്മ.
"ബോളിവുഡിൽ നിന്നുള്ളവർ സിഎഎയ്‌ക്കെതിരെ സംസാരിക്കുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്, അവരെ രാഷ്ട്രീയ പാർട്ടികൾ പ്രകോപിപ്പിക്കുകയാണ്. സംസാരിക്കുന്നതിന് മുമ്പ് എന്താണ് സിഎഎ എന്ന് അവർ വായിക്കണം. ഞങ്ങൾ ആരുടെയും പൗരത്വം എടുക്കുകയല്ല, വേട്ടയാടപ്പെട്ടവർക്ക് പൗരത്വം നൽകുകയാണ്. നിക്ഷിപ്ത താൽപ്പര്യമുള്ളവർ അവരെ തെറ്റിദ്ധരിപ്പിക്കുന്നു" ശ്രീകാന്ത് ശർമ്മ പറഞ്ഞു
ജയ്പുര്‍ സാഹിത്യോത്സവത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു നന്ദിത ദാസിന്റെ പരാമർശം. ദില്ലിയിലെ ഷഹീൻ ബാഗ് പോലുള്ള പ്രക്ഷോഭ കേന്ദ്രങ്ങൾ രാജ്യമെമ്പാടും ഉയർന്നുവരികയാണെന്നും നന്ദിത ദാസ് പറഞ്ഞിരുന്നു. നാല് തലമുറയിലേറെയായി രാജ്യത്ത് കഴിയുന്നവരോട് ഉൾപ്പടെ ഇന്ത്യക്കാരാണെന്ന് തെളിയിക്കാൻ ആവശ്യപ്പെടുകയാണ് സർക്കാർ. ഇത് തികച്ചും സങ്കടകരമാണെന്നും ഇതിനെതിരെ എല്ലാവരും പ്രതികരിക്കേണ്ടതുണ്ടെന്നും നന്ദിത ദാസ് ആവശ്യപ്പെട്ടിരുന്നു. സാധാരണക്കാരും വിദ്യാർഥികളുമാണ് രാജ്യത്ത് സമരം നയിക്കുന്നത്. യുവാക്കളിലാണ് രാജ്യത്തിന്‍റെ പ്രതീക്ഷയെന്നും നന്ദിത കൂട്ടിച്ചേർത്തു.
നേരത്തെ ജെഎൻയുവിൽ ബോളിവുഡ് താരം ദീപിക പദുകോൺ സന്ദർശനം നടത്തിയത് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ദീപികയുടെ പുതിയ ചിത്രമായ ഛപാക് ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി ബിജെപി നേതാക്കളും രംഗത്തെത്തിയിരുന്നു.