പൗരത്വ പ്രതിഷേധത്തിന്‍റെ പേരിൽ ഡോ. കഫീൽ ഖാൻ അറസ്റ്റിൽ
മതവിദ്വേഷം വളർത്തുന്ന രീതിയിൽ പ്രസംഗിച്ചെന്ന് ആരോപിച്ചാണ് അറസ്റ്റ്. യുപി പൊലീസ് പ്രത്യേക സംഘമാണ് കഫീൽ ഖാനെ കസ്റ്റഡിയിലെടുത്തത്.
ലഖ്നൗ: പൗരത്വ നിയമ ഭേദതഗതിക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് ഡോ. കഫീൽ ഖാനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയപ്പോളാണ് കഫീൽ ഖാന്‍ അറസ്റ്റിലായതെന്നാണ് സൂചന. പൗരത്വ ഭേദഗതിക്കെതിരെയുള്ള സമരത്തിന്‍റെ ഭാഗമായി കഴിഞ്ഞ ഡിസംബറിൽ അലിഗഢിൽ നടത്തിയ പ്രസംഗത്തിന്‍റെ പേരിലാണ് അറസ്റ്റ്. മതവിദ്വേഷം വളർത്തുന്ന രീതിയിലുള്ള പരാമർശം നടത്തിയെന്നാണ് യുപി പൊലീസിന്‍റെ ആരോപണം.
ഉത്തർപ്രദേശിലെ ഗോരക്പൂർ ബിആർഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓക്‌സിജൻ ലഭിക്കാതെ കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ പ്രതിയെന്ന് ആരോപിച്ച യോഗി ആദിത്യനാഥ് സർക്കാർ ഇദ്ദേഹത്തെ ജയിലടച്ചത് വലിയ വിവാദമായിരുന്നു. സംഭവത്തില്‍ ഒമ്പത് മാസത്തെ ജയില്‍ വാസവും രണ്ട് വര്‍ഷം സസ്പെന്‍ഷനും അനുഭവിച്ചശേഷമാണ് കഫീല്‍ ഖാന് ക്ലീന്‍ ചിറ്റ് ലഭിച്ചത്.