ഇന്ത്യയിൽ ഉൽപ്പാദിപ്പിച്ച ഡോക് വൺ മാക്സ് സിറപ്പിനെതിരെയാണ് പരാതി. ഈ മരുന്ന് കഴിച്ച 18 കുട്ടികൾ പാർശ്വഫലങ്ങളെ തുടർന്ന് മരിച്ചെന്നാണ് റിപ്പോർട്ട്

ദില്ലി: ഉസ്ബകിസ്ഥാനിലെ കുട്ടികളുടെ മരണത്തിൽ അന്വേഷണം തുടങ്ങിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പരാതി ലഭിച്ച ഉടനെ മാരിയോൻ ബയോടെകിൽ പരിശോധന നടത്തിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. പരിശോധനയുടെ റിപ്പോർട്ട് ലഭിച്ച ശേഷമാകും തുടർ നടപടികൾ തീരുമാനിക്കുക. ഉസ്ബകിസ്ഥാനിലെ ആരോഗ്യ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ആരോഗ്യമന്ത്രി പറയുന്നു.

ഇന്ത്യയിൽ ഉൽപ്പാദിപ്പിച്ച ഡോക് വൺ മാക്സ് സിറപ്പിനെതിരെയാണ് പരാതി. ഈ മരുന്ന് കഴിച്ച 18 കുട്ടികൾ പാർശ്വഫലങ്ങളെ തുടർന്ന് മരിച്ചെന്നാണ് റിപ്പോർട്ട്. എഥിലിൻ ഗ്ലൈസോൾ എന്ന അപകടകരമായ രാസപദാർത്ഥം മരുന്നിൽ കണ്ടെത്തിയതായും ഉസ്ബെക്കിസ്ഥാൻ ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സംഭവത്തിൽ ലോകാരോഗ്യ സംഘടനയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഒക്ടോബറില്‍ ഗാംബിയയില്‍ 5 വയസ്സിൽ താഴെയുള്ള 66 കുട്ടികളുടെ മരണത്തിന് ഇന്ത്യൻ കഫ് സിറപ്പാണ് കാരണമെന്ന് ആരോപണം ഉയർന്നിരുന്നു. ഹരിയാനയിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ കഫ് സിറപ്പില്‍ അപകടകരമായ ഡയറ്റ്തലിൻ ഗ്ലൈകോൾ , എഥിലിൻ ഗ്ലൈകോൾ ഉയർന്ന അളവിൽ കണ്ടെത്തിയിരുന്നു. കഫ് സിറപ്പ് കുട്ടികളുടെ വൃക്കകളെ ബാധിച്ചാണ് കുട്ടികൾ മരിച്ചത്. നാല് മരുന്നുകളാണ് അപകടകാരികളായതെന്നാണ് കണ്ടെത്തല്‍. പീഡിയാട്രിക് വിഭാഗത്തില്‍ ഉപയോഗിച്ച പ്രോമെത്താസിന്‍ ഓറല്‍ സൊലൂഷന്‍, കോഫെക്സാമാലിന്‍ ബേബി കഫ് സിറപ്പ്, മകോഫ് ബേബി കഫ് സിറപ്പ്, മഗ്രിപ് എന്‍ കോള്‍ഡ് സിറപ്പ് എന്നീ മരുന്നുകളില്‍ അപകടകരമായി അളവില്‍ കെമിക്കലുകള്‍ കണ്ടെത്തിയതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്.

ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി പൂട്ടിയിരുന്നു. എന്നാല്‍ ഡിസംബര്‍ രണ്ടാം വാരത്തില്‍ മരുന്ന് സാംപിൾ സിറപ്പുകൾ സർക്കാർ ലബോറട്ടറിയിൽ പരിശോധിച്ചതിൽ തെറ്റായി ഒന്നും കണ്ടെത്താത്ത സാഹചര്യത്തില്‍ കമ്പനി തുറക്കാന്‍ അനുമതി ആവശ്യപ്പെട്ട് മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് സര്‍ക്കാരിനെ സമീപിച്ചിരുന്നു.