ഗള്‍ഫ് മേഖലയിലെ വിമാനയാത്ര നിരക്കിനെ ചൊല്ലി പ്രവാസി മലയാളികള്‍ പരാതിപ്പെടുന്നതിനിടെയാണ് സുപ്രധാന ചുതലയിൽ വി മുരളീധരന്‍ എത്തുന്നത്. 

ദില്ലി: വിദേശ കാര്യ സഹമന്ത്രിയായി വി.മുരളീധരന്‍ ചുമതലയേറ്റു. ഗള്‍ഫിലേയ്ക്കുള്ള വിമാനയാത്രാ നിരക്ക് കുറയ്ക്കാൻ ഇടപെടുന്നതിലാണ് അടിയന്തര ശ്രദ്ധ കൊടുക്കുകയെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വൈകീട്ട് നാലരയോടെയാണ് സൗത്ത് ബ്ലോക്കിലെ ഓഫിസിലെത്തി വി മുരളീധരന്‍ സഹമന്ത്രിയായി ചുമതലയേറ്റത്. സഹമന്ത്രിയെങ്കിലും കേന്ദ്രമന്ത്രിസഭയിലേയ്ക്കുള്ള കന്നി പ്രവേശത്തിൽ വി.മുരളീധരനെ തേടിയെത്തിയത് സുപ്രധാന വകുപ്പുകളാണ്. കേരളത്തെ സംബന്ധിച്ചടത്തോളം നിര്‍ണായകമായ പ്രവാസി കാര്യം കൂടി കൈകാര്യം ചെയ്യുന്ന വിദേശകാര്യമന്ത്രാലയത്തിലെ ഏകസഹമന്ത്രിയാണ് വി.മുരളീധരന്‍. 

ഗള്‍ഫ് മേഖലയിലെ വിമാനയാത്ര നിരക്കിനെ ചൊല്ലി പ്രവാസി മലയാളികള്‍ പരാതിപ്പെടുന്നതിനിടെയാണ് സുപ്രധാന ചുതലയിൽ വി മുരളീധരന്‍ എത്തുന്നത്. പ്രവാസി വോട്ടവകാശം നടപ്പാക്കുന്നതിലും അടിയന്തിര ശ്രദ്ധ ചെലുത്തുമെന്ന് മുരളീധരന്‍ ഉറപ്പു നല്‍കുന്നു. ബി.ജെ.പി തിരഞ്ഞെടുപ്പിൽ ശബരിമല മുഖ്യ വിഷയമാക്കിയിരുന്നു. പാര്‍ട്ടിയുമായും സര്‍ക്കാരുമായും ചര്‍ച്ച ചെയ്ത് പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്നാണ് മന്ത്രിയുടെ വാഗ്ദാനം.

 പാര്‍ലമെന്‍ററി കാര്യ സഹമന്ത്രി കൂടിയാണ് മുരളീധരന്‍. പാര്‍ലമെന്‍ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി ലോക്സഭയിൽ നിന്നുള്ള അംഗമാണ്. രാജ്യസഭാംഗം എന്ന നിലയിൽ സര്‍ക്കാരിന്‍റെ ദൈനംദിന നടപടിള്‍ രാജ്യസഭയിൽ നടത്താനുള്ള ചുമതല മുരളീധരനാകാനാണ് സാധ്യത.