Asianet News MalayalamAsianet News Malayalam

Gyanvapi Case: ഗ്യാൻവാപി കേസിൽ വിശദമായ വാദം ആരംഭിക്കുന്നതിൽ നാളെ കോടതി ഉത്തരവിറക്കും

സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് സിവിൽ കോടതിയിൽ നിന്ന് കേസ് ജില്ല കോടതിയിലേക്ക് മാറ്റിയത്. ‌

Varanasis Gyanvapi Mosque Case Trial
Author
Varanasi, First Published May 23, 2022, 4:14 PM IST

വാരാണസി: ഗ്യാൻവാപി കേസിൽ വിശദമായി വാദം കേൾക്കുന്നത് സംബന്ധിച്ച് വാരാണസി ജില്ല കോടതി നാളെ വിശദമായ ഉത്തരവ് പുറപ്പെടുവിക്കും (Varanasi Court Order On Fresh Hearing in Gyanvapi Mosque Case Tomorrow) കേസ് പരിഗണിക്കുന്നതിന്  മുന്നോടിയായി സിവിൽ കോടതിയിലുണ്ടായിരുന്ന രേഖകൾ ജില്ല കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്. സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് സിവിൽ കോടതിയിൽ നിന്ന് കേസ് ജില്ല കോടതിയിലേക്ക് മാറ്റിയത്. ‌

പ്രാർത്ഥനക്ക് അനുവാദം തേടി ഹിന്ദു സ്ത്രീകൾ നൽകിയ അപേക്ഷ കേൾക്കാൻ കോടതിക്ക് അധികാരമുണ്ടായിരുന്നോ എന്ന വിഷയമാകും ആദ്യം പരിഗണിക്കുക. 1991ലെ ആരാധനാലയ സംരക്ഷണ നിയമപ്രകാരം കോടതിക്ക് കേസ് കേൾക്കാൻ അധികാരമില്ലെന്നാണ് മസ്ജിദ് കമ്മിറ്റി വാദിക്കുന്നത്. ഇതിന് അനുസബന്ധമായ സർവേ റിപ്പോർട്ടും കോടതി പരിഗണിക്കും. വാരാണസി ജില്ലാ ജഡ്ജിയുടെ കോടതിയിൽ ഉച്ചയ്ക്ക് രണ്ടിനും മൂന്നിനുമിടയിലാണ് 30 മിനിറ്റ് നീണ്ട വാദം നടന്നതിന് ശേഷമാണ് വിശദമായ ഉത്തരവ് നാളെയിറക്കാമെന്ന് കോടതി വ്യക്തമാക്കിയത്. 

"ഇത് സങ്കീർണ്ണവും ജനവികാരത്തെ ബാധിക്കുന്നതുമായ കാര്യമാണ്. വിചാരണ ജഡ്ജിക്ക് പകരം ജില്ലാ ജഡ്ജിയാണ് കേസ് കേൾക്കേണ്ടതെന്ന് ഞങ്ങൾ കരുതുന്നു. കാരണം കൂടുതൽ പരിചയസമ്പന്നരായ ഒരു ന്യായാധിപൻ ഈ കേസ് കേൾക്കുന്നതാണ് നല്ലത്," ഇങ്ങനെയൊരു നിരീക്ഷണം നടത്തികൊണ്ടാണ് ​ഗ്യാൻവാപി കേസിൽ വിചാരണ കോടതി മാറ്റി സുപ്രീംകോടതി ഉത്തരവിട്ടത്. "സമുദായങ്ങൾ തമ്മിലുള്ള സാഹോദര്യത്തിന്റെ ആവശ്യകതയും സമാധാനത്തിന്റെ ആവശ്യകതയുമാണ് കോടതിക്ക് ഏറ്റവും പ്രധാനമെന്നും"  സുപ്രീം കോടതി ഊന്നിപ്പറഞ്ഞിരുന്നു

ജ്ഞാൻവ്യാപി മസ്ജിദ്-ശൃംഗാർ ഗൗരി സമുച്ചയത്തിന്റെ വീഡിയോഗ്രാഫി സർവേയിൽ ഒരു 'ശിവലിംഗം' കണ്ടെത്തിയതായി ഹിന്ദു സംഘടനകളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകർ കഴിഞ്ഞ ആഴ്ച ആദ്യം അവകാശപ്പെട്ടിരുന്നു. എന്നാൽ വിശ്വാസികൾ വുളു ചെയ്യുന്ന സംവിധാനമാണിതെന്നും ശിവലിം​ഗമല്ലെന്നും മസ്ജിദ് ഭാരവാഹികൾ വാദിച്ചിരുന്നു. 'ശിവലിംഗം' കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന പ്രദേശത്തിന്റെ സംരക്ഷണം ഉറപ്പാക്കണമെന്ന് വാരാണസി കോടതിയോട് സുപ്രീം കോടതി ചൊവ്വാഴ്ച നിർദ്ദേശിച്ചിരുന്നു, എന്നാൽ അത് "മതപരമായ ആചാരങ്ങൾക്ക് തടസ്സമാകാതെ വേണമെന്നും കോടതി നി‍ർദേശിച്ചിരുന്നു. 
 

Follow Us:
Download App:
  • android
  • ios