ഏക മകൻ മരിച്ച് ഒരുമാസം പിന്നിടുമ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം വേദാന്ത ഗ്രൂപ്പ് ചെയർമാൻ അനിൽ അഗർവാൾ സ്വത്തിന്റെ 75 ശതമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവെക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്.
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ തന്റെ സ്വത്തിന്റെ 75 ശതമാനം ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യുമെന്ന് വേദാന്ത ഗ്രൂപ്പ് ചെയർമാൻ അനിൽ അഗർവാൾ അറിയിച്ചു. സമ്പത്തിന്റെ 75% സമൂഹത്തിന് സംഭാവന ചെയ്യുമെന്നും പ്രൊമോട്ടർ എന്ന പദവിയിൽ നിന്ന് മാറി ട്രസ്റ്റിയായി സേവനമനുഷ്ഠിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ എനർജി വീക്കിനോടനുബന്ധിച്ച് നടന്ന ആഗോള എനർജി നേതാക്കളുമായുള്ള പ്രധാനമന്ത്രിയുടെ വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാനും സംസാരിക്കാനും തന്നെ ക്ഷണിച്ചതായി സോഷ്യൽ മീഡിയയിൽ പങ്കിട്ട ഒരു പോസ്റ്റിൽ അനിൽ അഗർവാൾ പറഞ്ഞു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് അഗർവാളിന്റെ ഏക മകൻ അഗ്നിവേശ് അഗർവാൾ സ്കീയിംഗ് അപകടത്തിൽപ്പെട്ട് യുഎസിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് അനുശോചനം അറിയിച്ചതിനും പിന്തുണ അറിയിച്ചതിനും അദ്ദേഹം നന്ദി അറിയിച്ചു. ദേശീയ പ്രാധാന്യമുള്ള പ്രവർത്തനങ്ങളിൽ ശക്തമായി തുടരാനും സംഭാവനകൾ നൽകാനുമുള്ള പ്രധാനമന്ത്രിയുടെ ഉപദേശം തനിക്കും ഭാര്യക്കും വൈകാരിക ശക്തി നൽകിയതായി അഗർവാൾ പറഞ്ഞു. തന്റെ സമ്പത്തിന്റെ 75% സാമൂഹിക ആവശ്യങ്ങൾക്കായി നീക്കിവയ്ക്കാനുള്ള പദ്ധതികൾ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അഗർവാൾ പ്രധാനമന്ത്രിയെ അറിയിച്ചു. വ്യക്തിപരമായ ദൗത്യത്തെ ദീർഘകാല സാമൂഹിക നേട്ടവുമായി യോജിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ മകന്റെ ആഗ്രഹപ്രകാരം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ വലിയ തോതിലുള്ള സംരംഭങ്ങൾ ഏറ്റെടുക്കുന്നതിന് പ്രധാനമന്ത്രിയുടെ മാർഗ്ഗനിർദ്ദേശം സഹായിച്ചതായും അഗർവാൾ വെളിപ്പെടുത്തി. ശ്രമത്തിനായി 10,000 കോടി മുതൽ 15,000 കോടി രൂപ വരെയുള്ള സമ്പത്ത് ചെലവഴിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. സഹാനുഭൂതിയും ജനങ്ങളോട് ശക്തമായ ബന്ധവുമുള്ള നേതാവായി പ്രധാനമന്ത്രിയെ വിശേഷിപ്പിച്ച അഗർവാൾ, അദ്ദേഹത്തിന്റെ പിന്തുണ തന്റെ കുടുംബത്തിന് "വലിയ" ശക്തി പകരുന്നുണ്ടെന്ന് പറഞ്ഞു.
