ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് അസംസ്‌കൃത എണ്ണയുമായി വരികയായിരുന്ന പിങ് ഷുൻ എന്ന കപ്പൽ പാതിവഴിയിൽ ചൈനയിലേക്ക് റൂട്ട് മാറ്റി. പണമിടപാട് സംബന്ധിച്ച തർക്കങ്ങളാണ് ഇതിന് പിന്നിലെന്നാണ് സൂചന. ഇറാൻ ഉടനടി പണം ആവശ്യപ്പെട്ടതും ആഗോള പണമിടപാട് ശൃംഖലയിൽ നിന്നുള്ള വിലക്കുമാണ് പ്രതിസന്ധിക്ക് കാരണം.

ദില്ലി: ഇറാനിൽ നിന്നുള്ള അസംസ്‌കൃത എണ്ണയുമായി ഇന്ത്യയിലേക്ക് വരികയായിരുന്ന കപ്പൽ യാത്രയ്ക്കിടെ പാതിവഴിയിൽ ലക്ഷ്യം മാറ്റി ചൈനയിലേക്ക് തിരിച്ചു. പണമിടപാടിലെ തർക്കങ്ങളാണ് ഇതിന് പിന്നിലെന്നാണ് സൂചന. പിങ് ഷുൻ എന്ന കപ്പലാണ് റൂട്ട് മാറ്റി ചൈനയിലേക്ക് പോയത്. 6 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായാണ് കപ്പൽ ഇറാൻ തീരത്ത് നിന്ന് യാത്ര പുറപ്പെട്ടത്. ഗുജറാത്തിലെ വടിനാർ തുറമുഖത്തേക്കാണ് കപ്പൽ എത്തേണ്ടിയിരുന്നത്. അതേസമയം ക്രൂഡ് ഓയിലിൻ്റെ വില നൽകുന്നതിൽ ഇറാൻ വരുത്തിയ കർക്കശമായ മാറ്റങ്ങളാണ് കപ്പൽ റൂട്ട് മാറ്റാൻ കാരണമെന്നാണ് വിവരം.

Add Asianetnews as a Preferred SourcegooglePreferred

നേരത്തെ വാങ്ങുന്ന ക്രൂഡ് ഓയിലിന് വില നൽകാൻ 30 മുതൽ 60 ദിവസം വരെ സാവകാശം നൽകിയിരുന്നു. എന്നാൽ ഇപ്പോൾ ഉടനടി പണം നൽകണമെന്നാണ് ഇറാൻ ആവശ്യപ്പെടുന്നത്. പക്ഷെ ആഗോള പണമിടപാട് ശൃംഖലയായ 'സ്വിഫ്റ്റിൽ' നിന്ന് ഇറാനെ പുറത്താക്കിയതിനാൽ പണം കൈമാറുന്നതിൽ വലിയ സാങ്കേതിക തടസ്സങ്ങളുണ്ട്. കപ്പൽ ഇന്ത്യയിലേക്ക് എത്തിയിരുന്നെങ്കിൽ 2019-ന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന ആദ്യ കപ്പലാകുമായിരുന്നു ഇത്. പശ്ചിമേഷ്യയിലെ യുദ്ധം കാരണം ആഗോള തലത്തിൽ എണ്ണവില കുതിച്ചുയർന്നിരുന്നു. ഈ സാഹചര്യത്തിൽ കടലിലുള്ള ഇറാനിയൻ എണ്ണ വാങ്ങാൻ അമേരിക്ക 30 ദിവസത്തെ താൽക്കാലിക ഇളവ് അനുവദിച്ചിരുന്നു. ഈ ഇളവ് ഏപ്രിൽ 19-ന് അവസാനിക്കും. പിങ് ഷുൻ പ്പൽ ഇപ്പോൾ ചൈനയിലെ ഡോങ്‌യിംഗ് തുറമുഖത്തേക്ക് നീങ്ങുന്നതായാണ് കപ്പലുകളുടെ തത്സമയ ട്രാക്കിംഗ് ഡാറ്റകൾ കാണിക്കുന്നത്. എങ്കിലും പണമിടപാടിലെ തർക്കങ്ങൾ പരിഹരിക്കപ്പെട്ടാൽ കപ്പൽ വീണ്ടും ഇന്ത്യയിലേക്ക് വരാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ നിരീക്ഷിക്കുന്നു.