അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ  പേരിൽ എല്ലാം അനുവദിച്ചു കൊടുക്കാൻ കഴിയില്ലെന്നും ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍

ദില്ലി: ബിബിസി വിവാദത്തിൽ പരോക്ഷ വിമര്‍ശനവുമായി ഉപരാഷ്ട്രപതി. ഇന്ത്യയുടെ വളർച്ച തടയാൻ വ്യാജമായ ആഖ്യാനങ്ങൾ ചിലര്‍ നടത്തുന്നു. വിവരങ്ങൾ വലിച്ചെറിയുന്നത് പുതിയ രീതിയിലുള്ള അധിനിവേശമാണ്. ബിബിസിയുടെ പേര് പറയാതെയാണ് വിമർശനം. അവാസ്തവവും ജുഡീഷ്യറി തളളിയതുമായ വിവരങ്ങൾ ചിലർ പ്രചരിപ്പിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ പേരിൽ എല്ലാം അനുവദിച്ചു കൊടുക്കാൻ കഴിയില്ലെന്നും ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ ദില്ലിയില്‍ ഒരു ചടങ്ങില്‍ പറഞ്ഞു.

അതേസമയം ആദായ നികുതി വകുപ്പിൻ്റെ ബിബിസി ഓഫീസുകളിലെ പരിശോധന മൂന്നാം ദിവസത്തിലേക്ക് കടന്നു. പരിശോധന ഇന്ന് അവസാനിച്ചേക്കുമെന്നാണ് വിവരം. നികുതി നൽകാതെ അനധികൃതമായി ലാഭം വിദേശത്തേക്ക് കടത്തിയെന്ന ആരോപണത്തിലാണ് പരിശോധന തുടരുന്നത്. എന്നാൽ പരിശോധന സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം മൂന്നാം ദിവസത്തിലും വകുപ്പ് നൽകിയിട്ടില്ല. പരിശോധന കണക്കിലെടുത്ത് വാർത്താ വിഭാഗത്തിലെ ചില ജീവനക്കാർ മാത്രമാണ് ജോലിക്ക് എത്തുന്നത്. മറ്റുള്ളവരോട് വർക്ക് ഫ്രം ഹോം രീതിയിൽ തുടരാനാണ് ഇന്നും നിർദ്ദേശം. അതെ സമയം ഇന്നലെ ബിബിസിയെ നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് ഹിന്ദു സേന പ്രവർത്തകർ ദില്ലി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചതോടെ ഓഫീസിന് സുരക്ഷ കൂട്ടിയിട്ടുണ്ട്.

'പരിശോധനയോട് സഹകരിക്കണം, ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകണം'; ജീവനക്കാര്‍ക്ക് ബിബിസിയുടെ ഇ-മെയില്‍ സന്ദേശം

സുപ്രീംകോടതിയെ ഇന്ത്യാ വിരുദ്ധശക്തികൾ ഉപയോഗിക്കുന്നുവെന്ന് ആർഎസ്എസ് മുഖപത്രം