Asianet News MalayalamAsianet News Malayalam

വന്ദേമാതരവും ജയഹിന്ദും മുഴക്കുന്നതല്ല ദേശസ്നേഹമെന്ന് ഉപരാഷ്ട്രപതി

കശ്മീരില്‍ എന്തെങ്കിലും സംഭവിച്ചാലും മറിച്ച് കന്യാകുമാരിയില്‍ സംഭവിച്ചാലും പ്രതികരിക്കണം. കേരളത്തില്‍ എന്തെങ്കിലും നടന്നാലും പ്രതികരിക്കണം. അതിനെയാണ് ദേശസ്നേഹമെന്ന് പറയുന്നത്.

vice president describes his thoughts about patriotism
Author
Chennai, First Published May 22, 2019, 8:51 AM IST

ചെന്നെെ: വന്ദേമാതരവും ജയഹിന്ദും മുഴക്കുന്നതല്ല ദേശസ്നേഹമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ദേശസ്നേഹമെന്നാല്‍ പരസ്പരം നല്‍കുന്ന പിന്തുണയാണെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയില്‍ മാനേജ്‌മെന്റ് ബിരുദധാരികളുടെ ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോഴും ദേശസ്നേഹത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. വന്ദേമാതരമെന്നും ജയ് ഹിന്ദെന്നും ഭാരത് മാതാ എന്നൊക്കെ വിളിക്കുന്നത് കൊണ്ട് ഒരിക്കലും ദേശസ്നേഹമാകില്ല. കശ്മീരില്‍ എന്തെങ്കിലും സംഭവിച്ചാലും മറിച്ച് കന്യാകുമാരിയില്‍ സംഭവിച്ചാലും പ്രതികരിക്കണം.

കേരളത്തില്‍ എന്തെങ്കിലും നടന്നാലും പ്രതികരിക്കണം. അതിനെയാണ് ദേശസ്നേഹമെന്ന് പറയുന്നത്. ദേശീയത എന്നാല്‍ എല്ലാ ഇന്ത്യക്കാരെയും പിന്തുണയ്ക്കുന്നതാണെന്നും വെങ്കിയ്യ നായിഡു ഓര്‍മിപ്പിച്ചു. ഭരണഘടന സംവിധാനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കരുതെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

ജുഡീഷ്വറിയോ സിഎജിയോ സര്‍വകലാശാലയോ തെരഞ്ഞെടുപ്പ് കമ്മീഷനോ പാര്‍ലമെന്‍റോ എന്തുമാകട്ടെ, അവയെ തകര്‍ക്കാനുള്ള ശ്രമങ്ങളുണ്ടാകരുത്. സര്‍വകലാശാലകളില്‍ ഒരുതരത്തിലുള്ള ബാഹ്യ ഇടപാടുകളുമുണ്ടാകരുത്. രാജ്യത്തെ 900 സര്‍വകലാശലകള്‍ അങ്ങനെയാണെന്നുള്ളത് സന്തോഷമുള്ള കാര്യമാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

നേരത്തെ, ബീഫ് ഫെസ്റ്റിവലും കിസ് ഓഫ് ലവും അടക്കമുള്ള പ്രതിഷേധങ്ങള്‍ സര്‍വകലാശാലകളിലും ക്യാമ്പസുകളിലും നടത്തുന്നതിനെ ഉപരാഷ്ട്രപതി വെങ്കയ്യ വിമര്‍ശിച്ചിരുന്നു. ജാതി, മതം, സംസ്കാരം, ഭക്ഷണരീതി തുടങ്ങിയവയുടെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് ഇടയിലുണ്ടാകുന്ന പ്രശ്നങ്ങളിലെ ഉത്കണ്ഠയും ഉപരാഷ്ട്രപതി പ്രകടിപ്പിച്ചിരുന്നു. 

ഭക്ഷണരീതികള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. ഒരു പ്രത്യേക ഭക്ഷണം ഇഷ്ടമുള്ളവരും അത് ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നവരും അതിനായി സ്വകാര്യമായി പാര്‍ട്ടികള്‍ സംഘടിപ്പിക്കണം. ക്യാമ്പസുകളില്‍ അത് ഒരു പൊതു വിഷയമായി ഉയര്‍ത്തരുതെന്നും ബീഫ് ഫെസ്റ്റുവകളെ ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞു.

അത് പോലെ തന്നെ ഉമ്മ വെയ്ക്കണമെന്നുള്ളവര്‍ക്ക് അത് അവരുടെ മുറികളിലാകാം. എന്തിനാണ് അത് പൊതുവില്‍ ചെയ്യുന്നത്, അത് നമ്മുടെ സംസ്കാരത്തിന് ചേര്‍ന്നതല്ലെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios