ബ്രിട്ടാസ് പറഞ്ഞതിനേക്കുറിച്ച് അടുത്ത ദിവസം ഒരു വരി പോലും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതില്‍ നിരാശ തോന്നിയെന്നും ഉപരാഷ്ട്രപതി

ജഡ്ജിമാരുടെ പെൻഷൻ ബില്ല് സംബന്ധിച്ച് രാജ്യസഭയിലെ ചര്‍ച്ചയില്‍ ഇടത് എംപി ജോണ്‍ ബ്രിട്ടാസിന്‍റെ (John Brittas) ക്രിയാത്മക വിമര്‍ശനത്തിന് അഭിനന്ദനവുമായി ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു (M Venkaiah Naidu). ബ്രിട്ടാസിന്‍റെ പ്രസംഗം വിമർശനാത്മകമായിരുന്നുവെങ്കിലും തനിക്ക് വളരെ ഇഷ്ട്ടപ്പെട്ടുവെന്നാണ് ഉപരാഷ്ട്രപതി പറയുന്നത്.

എന്നാല്‍ ബ്രിട്ടാസ് പറഞ്ഞതിനേക്കുറിച്ച് അടുത്ത ദിവസം ഒരു വരി പോലും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതില്‍ നിരാശ തോന്നിയെന്നും ഉപരാഷ്ട്രപതി പറയുന്നു. മലയാള മാധ്യമങ്ങളുടെ സ്ഥിതി എനിക്കറിയില്ല. ഇതല്ല ജേണലിസം എന്ന കുറ്റപ്പെടുത്തലോടെയാണ് വെങ്കയ്യനായിഡു ബ്രിട്ടാസിന്‍റെ പ്രസംഗത്തേക്കുറിച്ച് പറയുന്നു. ഉപരാഷ്ട്രപതി ഭവനിൽ നടന്ന വി കെ മാധവൻകുട്ടി പുരസ്കാരചടങ്ങിലാണ് വെങ്കയ്യനായിഡു ബ്രിട്ടാസിനെ അഭിനന്ദിച്ച് സംസാരിച്ചത്.

സസ്പെന്‍ഡ് ചെയ്ത എംപിമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ബ്രിട്ടാസ് സംസാരിക്കാന്‍ തുടങ്ങിയത്. ശങ്കർദയാൽ ശർമ്മയെപ്പോലുള്ള മഹാരഥന്മാർക്ക് സഭയിൽ പൊട്ടിക്കരയേണ്ടി വന്നിട്ടും അന്നൊന്നും ആരെയും സസ്പെൻഡ് ചെയ്തിരുന്നില്ലല്ലോ എന്ന ചോദ്യത്തിന് ശേഷവും ഉപരാഷ്ട്രപതി നേരിട്ട് വിളിച്ച് അഭിനന്ദിച്ചുവെന്ന് എംപി ഫേസ്ബുക്ക് കുറിപ്പിലും വ്യക്തമാക്കുന്നു. 

Scroll to load tweet…

ഉപരാഷ്ട്രപതിയുടെ പ്രതികരണത്തേക്കുറിച്ച് ജോണ്‍ ബ്രിട്ടാസിന്‍റെ കുറിപ്പിന്‍റെ പൂര്‍ണരൂപം

ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യനായിഡുവിന്റെ വാക്കുകൾ ഇന്നലെ അക്ഷരാർഥത്തിൽ എന്നെ അത്ഭുതപ്പെടുത്തി. രാജ്യസഭാ ചെയർമാൻ കൂടിയായ അദ്ദേഹത്തെപ്പോലുള്ള ഉന്നത വ്യക്തിത്വം പരസ്യമായി എന്നെക്കുറിച്ച് പറയും എന്ന് ഞാൻ വിചാരിച്ചില്ല. "ജഡ്ജിമാരുടെ പെൻഷൻ ബില്ല് സംബന്ധിച്ച് രാജ്യസഭയിൽ നടന്ന ചർച്ചയിൽ കേരളത്തിൽനിന്നുള്ള അംഗം ജോൺ ബ്രിട്ടാസ് അത്യുഗ്രമായ പ്രസംഗമാണ് നടത്തിയത്...wonderful. ഞാൻ മുഴുവൻ കേട്ടു. വിമർശനാത്മകമായിരുന്നുവെങ്കിലും എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു. പക്ഷെ തൊട്ടടുത്ത ദിവസം ഞാൻ നിരാശനായി. കാരണം പ്രസംഗത്തിലെ ഒരു വരിപോലും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തില്ല. മലയാള മാധ്യമങ്ങളുടെ സ്ഥിതി എനിക്കറിയില്ല. ഇതല്ല ജേണലിസം.


പിറ്റേന്ന് രാവിലെ ഞാൻ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു .............."" ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.നമ്രതയോടെ അദ്ദേഹത്തിന്റെ നല്ല വാക്കുകൾക്ക് ഞാൻ നന്ദി പറയുന്നു. അദ്ദേഹത്തിന്റെ ഫോൺവിളി ചെറിയൊരു ഞെട്ടലോടെയാണ് ഞാൻ സ്വീകരിച്ചത്. എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും കാര്യമായ തെറ്റ് ഉണ്ടായതുകൊണ്ടാണോ ഇങ്ങനെ ഒരു വിളി?പ്രസംഗത്തിന്റെ ആദ്യഭാഗത്ത് 12 എംപിമാരെ സസ്പെൻഡ് ചെയ്ത അദ്ദേഹത്തിൻ്റെ നടപടിയെ ഞാൻ നിശിതമായി വിമർശിച്ചിരുന്നു. ശങ്കർദയാൽ ശർമ്മയെപ്പോലുള്ള മഹാരഥന്മാർക്ക് സഭയിൽ പൊട്ടിക്കരയേണ്ടി വന്നിട്ടും അന്നൊന്നും ആരെയും സസ്പെൻഡ് ചെയ്തിരുന്നില്ലല്ലോ എന്ന് ഞാൻ എടുത്തു ചോദിച്ചിരുന്നു. എന്നാൽ എൻ്റെ ആശങ്കകളെ ദൂരീകരിച്ചു കൊണ്ട് ഉപരാഷ്ട്രപതി ലൈനിൽ വന്നപ്പോൾ പ്രസംഗത്തിനുള്ള അഭിനന്ദനവും പ്രോത്സാഹനവും ആണ് നൽകിയത് .

വ്യക്തിപരമായ ഫോൺവിളി ആയതുകൊണ്ട് തന്നെ ഞാനത് സ്വകാര്യമായി സൂക്ഷിച്ചു. ഞാൻ കൂടി ഭാഗഭാക്കായ മാധ്യമത്തിൽ പോലും ഉപരാഷ്ട്രപതിയുടെ ഫോൺ വിളിയെ കുറിച്ച് ഒരു വാർത്തപോലും കൊടുത്തിരുന്നില്ല. അപ്പോഴാണ് ഇന്നലെ ഡൽഹിയിൽ പ്രധാനപ്പെട്ട പല മാധ്യമപ്രവർത്തകരെയും സാക്ഷിനിർത്തി ഉപരാഷ്ട്രപതി ഭവനിൽ നടന്ന വി കെ മാധവൻകുട്ടി പുരസ്കാരചടങ്ങിൽ അദ്ദേഹം തന്നെ ഇക്കാര്യം പറഞ്ഞത്.