ടിവികെ നിയമസഭ കക്ഷി നേതാവായി വിജയിയെ തെരഞ്ഞെടുത്തു. 108 എംഎൽഎമാർ ഉള്ള ടിവികെയ്ക്ക് കേവല ഭൂരിപക്ഷം ഉറപ്പിക്കാൻ ഇനി 10 പേരുടെ പിന്തുണയാണ് വേണ്ടത്. നിയമസഭയിലെ ധാരണകളിലൂടെ ന്യൂനപക്ഷ സർക്കാറായി ഭരിക്കാനും ടിവികെയ്ക്ക് കഴിയുമെന്നതിനാൽ വിജയ് മുഖ്യമന്ത്രി ആകുമെന്ന് ഉറപ്പാണ്.

ചെന്നൈ: ടിവികെ നിയമസഭ കക്ഷി നേതാവായി വിജയ്‍യെ തെരഞ്ഞെടുത്തു. നിയുക്ത എംഎൽഎമാരുടെ യോഗത്തിലാണ് വിജയ്‍യെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. മാജിക് സംഭവിക്കുമെന്ന് നിയുക്ത ടിവികെ എംഎൽഎ വിഎൻഎസ് മുസ്തഫ പ്രതീക്ഷ പ്രകടിപ്പിച്ചു. ഗവർണർ ക്ഷണിച്ചാൽ വിജയ്‍യെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ എണ്ണം 130-135 ആകുമെന്ന് വിഎൻഎസ് മുസ്തഫ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സർക്കാർ രൂപീകരിക്കാൻ കഴിയുമെന്നും ഈയാഴ്ച തന്നെ വിജയ് ഗവർണറെ കാണുമെന്ന് നിയുക്ത കമ്പം എംഎൽഎ ജഗന്നാഥ് മിശ്ര ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. മാറ്റത്തിനായുള്ള ജനവിധിയാണിത്. 24 മണിക്കൂറും ജനങ്ങൾക്കൊപ്പം നിൽക്കണമെന്നാണ് വിജയ്‍യുടെ ഉപദേശമെന്നും ജഗന്നാഥ് മിശ്ര കൂട്ടിച്ചേര്‍ത്തു. അതിനിടെ എം കെ സ്റ്റാലിൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.

തമിഴ്നാട്ടിൽ മന്ത്രിസഭാ രൂപീകരണ ചർച്ചകളിലേക്ക് കടന്ന് ടിവികെ

നിയുക്ത എംഎൽഎമാരോട് ചെന്നൈയിൽ തുടരാൻ ടിവികെ നിർദേശം നല്‍കി. ടിവികെ സ്ഥാനാർത്ഥികളുമായി വിജയ് കൂടിക്കാഴ്ച നടത്തുകയാണ്. ടിവികെയ്ക്ക് പിന്തുണ നൽകാനുള്ള സാധ്യത ഇടതുപാർട്ടികളും ടിവികെയും തള്ളിയില്ല. ബിജെപിയുമായി സഖ്യം ഉണ്ടാകില്ലെന്ന് ടിവികെ ഉറപ്പ് നൽകണമെന്നാണ് പല ഇടതുനേതാക്കളുടെയും അഭിപ്രായം.

108 എംഎൽഎമാർ ഉള്ള ടിവികെയ്ക്ക് കേവല ഭൂരിപക്ഷം ഉറപ്പിക്കാൻ ഇനി 10 പേരുടെ പിന്തുണയാണ് വേണ്ടത്. ഡിഎംകെ സഖ്യത്തിൽ കോൺഗ്രസിന് അഞ്ചും സിപിഎം, സിപിഐ, മുസ്ലിം ലീഗ്, വിസികെ പാർട്ടികൾക്ക് രണ്ട് വീതം സീറ്റുമുണ്ട്‌. എന്‍ഡിഎയിൽ 5 സീറ്റുള്ള പിഎംകെയും ഒരു എംഎൽഎയുള്ള ടി ടി വി ദിനകരന്റെ എഎംഎംകെയും സ്വീകരിക്കുന്ന നിലപാടും നിർണായകമാകും. ജനവിധിയിൽ പ്രതിഫലിക്കുന്ന യുവാക്കളുടെ വികാരം അവഗണിക്കില്ലെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തത് ടിവികെയ്ക്ക് പിന്തുണ നൽകുന്നത് കോണ്‍ഗ്രസ് പരിഗണിക്കുന്നതിനെ സൂചനയായി കാണുന്നവരുമുണ്ട്. നിയമസഭയിലെ ധാരണകളിലൂടെ ന്യൂനപക്ഷ സർക്കാറായി ഭരിക്കാനും ടിവികെയ്ക്ക് കഴിയുമെന്നതിനാൽ വിജയ് മുഖ്യമന്ത്രി ആകുമെന്ന് ഉറപ്പാണ്.

YouTube video player