തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റതിന് പിന്നാലെ സത്യപ്രതിജ്ഞാ ചടങ്ങിൽ 'വന്ദേമാതരം' ആദ്യം ആലപിച്ചത് വിവാദമായി. സംസ്ഥാന ഗാനമായ 'തമിഴ് തായ് വാഴ്ത്തിനെ' അവഗണിച്ചത് തമിഴ് സംസ്കാരത്തോടുള്ള അവഹേളനമാണെന്ന് ആരോപിച്ച് ഡിഎംകെയും സഖ്യകക്ഷികളും രംഗത്തെത്തി. 

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ സംസ്ഥാനത്ത് 'വന്ദേമാതരം' വിവാദം. സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ്നാടിന്റെ സംസ്ഥാന ഗാനമായ 'തമിഴ് തായ് വാഴ്ത്തിന്' പകരം വന്ദേമാതരത്തിന് മുൻഗണന നൽകിയതാണ് വലിയ രാഷ്ട്രീയ തർക്കത്തിന് വഴിതെളിച്ചിരിക്കുന്നത്. തമിഴ് സംസ്‌കാരത്തെയും പാരമ്പര്യത്തെയും അവഗണിച്ചുവെന്നാരോപിച്ച് പ്രതിപക്ഷമായ ഡിഎംകെയും ഭരണപക്ഷത്തെ പിന്തുണയ്ക്കുന്ന സിപിഐയും രംഗത്തെത്തി. എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ് തായ് വാഴ്ത്ത് തന്നെ ആദ്യം ആലപിക്കണമെന്ന് സഖ്യകക്ഷികളായ കോൺഗ്രസിന്റെ എംപി ജ്യോതിമണിയും വിസികെ അധ്യക്ഷൻ തിരുമാവളവനും ആവശ്യപ്പെട്ടു.

Add Asianetnews as a Preferred SourcegooglePreferred

എം.എൽ.എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിലെങ്കിലും തമിഴ് തായ് വാഴ്ത്തിന് പ്രഥമ പരിഗണന നൽകണമെന്ന് കോൺഗ്രസ് എം.പി ജ്യോതിമണിയും വി.സി.കെ അധ്യക്ഷൻ തിരുമാവളവനും ആവശ്യപ്പെട്ടു. സത്യപ്രതിജ്ഞാ വേദിയിൽ വന്ദേമാതരം മൂന്നാമതായാണ് പാടേണ്ടിയിരുന്നതെന്നും, തമിഴ് ഭാഷയെ പിന്നിലാക്കി ഹിന്ദി-സംസ്‌കൃത സ്വാധീനമുള്ള ഗാനങ്ങൾക്ക് പ്രാധാന്യം നൽകുന്നത് അംഗീകരിക്കാനാവില്ലെന്നും നേതാക്കൾ വ്യക്തമാക്കി. സഖ്യകക്ഷികൾക്കിടയിൽ തന്നെ ഈ വിഷയം ഭിന്നതയുണ്ടാക്കിയ സാഹചര്യത്തിൽ പുതിയ സർക്കാരിന് ഇത് വലിയ രാഷ്ട്രീയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ വന്ദേമാതരം ആദ്യം ആലപിച്ചതാണ് വിമർശനങ്ങൾക്ക് കാരണമായത്. തമിഴ്നാട്ടിലെ ഔദ്യോഗിക ചടങ്ങുകൾ തമിഴ് തായ് വാഴ്ത്തോടെ തുടങ്ങി ദേശീയ ഗാനത്തോടെ അവസാനിക്കണമെന്ന പതിവ് രീതി അട്ടിമറിക്കപ്പെട്ടുവെന്നാണ് ആരോപണം. വന്ദേമാതരത്തിന് മുൻഗണന നൽകിയത് ആരുടെ നിർദ്ദേശപ്രകാരമാണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.