തമിഴ്നാട്ടിൽ വിജയ് സർക്കാർ ഇന്ന് നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നേരിടുകയാണ്. 120 എംഎൽഎമാരുടെ പിന്തുണയോടെ സർക്കാർ രൂപീകരിച്ചെങ്കിലും എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷം എതിർത്ത് വോട്ട് ചെയ്യാൻ വിപ്പ് നൽകിയിട്ടുണ്ട്. ഇതിനിടെ, ശ്രീലങ്കയിൽ തടവിലായ മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി കേന്ദ്രത്തിന് കത്തയച്ച വിജയിയുടെ നടപടിയും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു.
ചെന്നൈ : തമിഴ്നാട്ടിൽ വിജയ് സർക്കാരിന് ഇന്ന് വിശ്വാസവോട്ടെടുപ്പ്.രാവിലെ 9.30നാണ് സഭ ചേരുന്നത്. 233 അംഗങ്ങളിൽ 120 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ രൂപീകരിച്ചത്. എഐഎഡിഎംകെയിലെ വിമത പക്ഷം വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ വിജയ് സർക്കാരിനെ എതിർത്ത് വോട്ടുചെയ്യാൻ എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷം വിപ്പ് നൽകിയിട്ടുണ്ട്.അതിനാൽ എഐഎഡിഎംകെയ്ക്കും ഇപിഎസിനും ഇന്നത്തെ ദിവസം നിർണായകമാണ്.ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെയ്ക്ക് നാല് ദിവസം നീണ്ട രാഷ്ട്രീയ ചർച്ചകൾക്ക് ശേഷമാണ് സർക്കാർ രൂപീകരിക്കാനായത്. 118 എന്ന കേവലഭൂരിപക്ഷ മാന്ത്രിക സഖ്യ തികയ്ക്കാൻ കഴിഞ്ഞതോടെയാണ് ഗവർണർ അർലേക്കർ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത്.

കേന്ദ്ര സർക്കാരിന് ആദ്യത്തെ കത്ത് അയച്ച് വിജയ്
തമിഴ്നാട് മുഖ്യമന്ത്രിയായതിന് പിന്നാലെ കേന്ദ്ര സർക്കാരിന് ആദ്യത്തെ കത്ത് അയച്ച് വിജയ്. ശ്രീലങ്കയിൽ തടവിലായ ആറ് മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് വിജയ് കത്തയച്ചത്. തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ നാവികസേനയുടെ പിടിയിലാകുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. മത്സ്യത്തൊഴിലാളികൾ തടവിലാകുമ്പോൾ എം കെ സ്റ്റാലിൻ കേന്ദ്രത്തിന് കത്ത് എഴുതുക മാത്രമാണ് ചെയ്യുന്നതെന്ന് വിജയ് നേരത്തെ വിമർശിച്ചിരുന്നു. എന്നാല്‍, വിജയ് ഇപ്പോൾ അതേ രീതിയിൽ കേന്ദ്രത്തിന് കത്ത് നൽകിയതും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു


