കടുത്ത രാഷ്ട്രീയ വിമർശനങ്ങൾ ആകാം, എന്നാൽ സ്ത്രീകൾക്കെതിരെ മോശം അർത്ഥങ്ങൾ വരുന്ന വാക്കുകളോ വ്യക്തിപരമായ അധിക്ഷേപങ്ങളോ പാടില്ല. തന്റെ രാഷ്ട്രീയ വിജയത്തിന് കാരണം സ്ത്രീകളാണെന്നും അവരെ അപമാനിച്ചാൽ നിയമം അതിന്റെ വഴിക്ക് പോകുമെന്നും വിജയ് മുന്നറിയിപ്പ് നൽകി.
ചെന്നൈ: സ്ത്രീകൾക്കെതിരായ അധിക്ഷേപകരമായ വാക്കുകൾക്കും വ്യക്തിഹത്യകൾക്കുമെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി വിജയ്. തനിക്ക് ലഭിച്ച രാഷ്ട്രീയ വിജയത്തിന് പ്രധാന കാരണം സ്ത്രീകളാണെന്നും, അവർക്കെതിരായ ഇത്തരം മോശം പരാമർശങ്ങൾ ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ലെന്നും നിയമസഭയിൽ വിജയ് വ്യക്തമാക്കി. സ്ത്രീകളെ മോശമായി ചിത്രീകരിക്കുകയോ അപമാനിക്കുകയോ ചെയ്താൽ നിയമം അതിന്റെ വഴിക്ക് പോകുമെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും വിജയ് നിയമസഭയിൽ വ്യക്തമാക്കി. ഏതാനും ദിവസങ്ങൾക്ക് മുൻപ് പ്രതിപക്ഷ നേതാവും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിൻ, നടിയും വിജയിയുടെ അടുത്ത സുഹൃത്തുമായ ത്രിഷയെ പരോക്ഷമായി പരാമർശിച്ച് നടത്തിയ വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് വിജയിയുടെ പ്രതികരണം.
സ്ത്രീകളെക്കുറിച്ച് അപകീർത്തികരമായി സംസാരിക്കുന്നതിൽ എന്താണ് തെറ്റെന്ന് ഡി.എം.കെ നേതാക്കൾ ചോദിക്കുന്ന നിലപാടിലെ രാഷ്ട്രീയത്തെ വിജയ് വിമർശിച്ചു. സ്ത്രീകളെ പറ്റി മോശമായി പറയുന്നതിൽ എന്താണ് പ്രശ്നം എന്നാണ് ഡിഎംകെക്കാർ ചോദിക്കുന്നത്. അതാണ് ഡിഎംകെയെന്ന് വിജയ് കുറ്റപ്പെടുത്തി. കടുത്ത രാഷ്ട്രീയ വിമർശനങ്ങൾ ആകാം, എന്നാൽ സ്ത്രീകൾക്കെതിരെ മോശം അർത്ഥങ്ങൾ വരുന്ന വാക്കുകളോ വ്യക്തിപരമായ അധിക്ഷേപങ്ങളോ പാടില്ല. അടുത്തിടെയായി തമിഴ്‌നാട്ടിൽ ഇത്തരത്തിലുള്ള അധിക്ഷേപ സംസ്കാരം കണ്ടുവരുന്നുണ്ട്. പൊതുസമൂഹം ഇതെല്ലാം കാണുന്നുണ്ടെന്ന് ഓർക്കണം, ഭരണഘടന നൽകുന്ന ആവിഷ്‌കാര സ്വാതന്ത്ര്യം എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് നാമെല്ലാവരും ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
സഭയിൽ ആരുടെയും പേരെടുത്ത് പറയാതെയായിരുന്നു വിജയ്‌യുടെ വിമർശനം. സംസ്ഥാനത്തിന്റെ വികസനത്തിന് ക്രമസമാധാനപാലനം അത്യാവശ്യമാണെന്നും പൊലീസ് സേനയെ വെറും അറസ്റ്റ് ചെയ്യാനുള്ള ഒരു ഏജൻസിയായി മാത്രം കാണരുതെന്നും മുഖ്യമന്ത്രി സഭയിൽ കൂട്ടിച്ചേർത്തു. തൃഷയെ ലക്ഷ്യംവെച്ച് ഉദയനിധി സ്റ്റാലിൻ ദ്വയാർഥ പരാമർശം നടത്തിയെന്ന കേസിൽ കഴിഞ്ഞമാസം ഉദയനിധി സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചെങ്കിലും വിജയ് സർക്കാരിന്റേത് രാഷ്ട്രീയ പ്രതികാരമാണെന്നായിരുന്നു ഉദയനിധിയുടെ പ്രതികരണം.
തഞ്ചാവൂരിൽ നടന്ന ഒരു പൊതുപരിപാടിക്കിടെ കാവേരി നദീജല തർക്കത്തെക്കുറിച്ച് ഉദയനിധി സംസാരിക്കുമ്പോൾ സദസ്സിൽ നിന്ന് ചിലർ ത്രിഷയുടെ പേര് വിളിച്ചുപറയുകയും, തുടർന്ന് ഉദയനിധി അതിന് മറുപടിയായി അധിക്ഷേപകരമായ പരാമർശം നടത്തുകയും ചെയ്തുവെന്നാണ് ആരോപണം. ഇത് വലിയ രാഷ്ട്രീയ വഗ്വാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു.


