രണ്ട് ദിവസത്തിനിടെ ശശികലയുടെ 1200 കോടിയുടെ സ്വത്തുക്കളാണ് സര്‍ക്കാര്‍ കണ്ടുകെട്ടിയത്. കോടനാട് സിരുവത്തൂർ ആസ്തികളും കണ്ടുകെട്ടാൻ കളക്ടർമാർക്ക് സർക്കാർ നിർദേശം നല്‍കിയിട്ടുണ്ട്.

ചെന്നൈ: വി കെ ശശികലയുടെ 350 കോടി രൂപയുടെ സ്വത്ത് കൂടി തമിഴ്നാട് സര്‍ക്കാര്‍ കണ്ടുകെട്ടി. തഞ്ചാവൂരിലെ 720 ഏക്കർ ഭൂമി, ശശികലയുടെ പേരിലുള്ള മൂന്ന് ബംഗ്ലാവും 19 കെട്ടിടങ്ങളുമാണ് സർക്കാർ ഏറ്റെടുത്തത്. ബെനാമി ആക്ട് പ്രകാരം നടപടി. രണ്ട് ദിവസത്തിനിടെ ശശികലയുടെ 1200 കോടിയുടെ സ്വത്തുക്കളാണ് സര്‍ക്കാര്‍ കണ്ടുകെട്ടിയത്. കോടനാട് സിരുവത്തൂർ ആസ്തികളും കണ്ടുകെട്ടാൻ കളക്ടർമാർക്ക് സർക്കാർ നിർദേശം നല്‍കിയിട്ടുണ്ട്.

അനധികൃത സ്വത്ത് വഴി വാങ്ങിയ ശശികലയുടെ വസ്തുക്കള്‍ കണ്ടുകെട്ടാന്‍ 2014 ല്‍ കോടതി ഉത്തരവുണ്ടായിരുന്നു. ഇതിന്‍റെ ഭാഗമായാണ് സര്‍ക്കാറിന്‍റെ ഇപ്പോഴത്തെ നടപടി. എന്നാല്‍, ഇത് പ്രതികാര നടപടിയാണെന്നും ശശികലയെ തമിഴ്നാട് സര്‍ക്കാരിന് ഭയമാണെന്നും മന്നാര്‍ഗുഡി കുടുംബം ആരോപിച്ചു. അതേസമയം രണ്ടില ചിഹ്നവും അണ്ണാഡിഎംകെ പാര്‍ട്ടിയും വീണ്ടെടുക്കാന്‍ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് ശശികല. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയത് ചട്ടവിരുദ്ധം എന്ന് ആരോപിച്ച് കോടതിയെ സമീപിക്കാനാണ് നീക്കം. 

അതിനിടെ, സഖ്യകക്ഷിയായ വിജയകാന്തിന്‍റെ പാര്‍ട്ടിയെയും ശശികല ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. ജയലളിത കൂടി പ്രതിയായ കേസിലാണ് ജയില്‍ പോയതെന്ന് ഓര്‍മ്മിപ്പിച്ചാണ് എംഎല്‍എമാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. ജയലളിതയെ അനുസ്മരിപ്പിക്കുന്ന വസ്ത്രധാരണവും, പ്രത്യാഭിവാദ്യവുമായി മുന്‍മുഖ്യമന്ത്രിയുടെ അതേ കാറില്‍ സംസ്ഥാന പര്യടനത്തിനാണ് ശശികല തയാറെടുക്കുന്നത്. ഇതിന് മുന്നോടിയായി പരമാവധി നേതാക്കളുടെ പിന്തുണ ഉറപ്പാക്കാനാണ് ചര്‍ച്ച. അതേസമയം, പളനിസ്വാമി 20ന് ദില്ലിക്ക് തിരിക്കും. ബിജെപി കേന്ദ്രനേതാക്കളെ കാണും എന്നാണ് വിവരം.