കൂടുതൽ നേതാക്കൾ തങ്ങൾക്കൊപ്പം വരുമെന്നും പാർട്ടി കൊടി ഉപയോഗിക്കാൻ എല്ലാവിധ അർഹതയും ശശികലയ്ക്കുണ്ടെന്നും ടിടിവി ദിനകരൻ വാദിച്ചു. 

ചെന്നൈ: മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയുടെ ജയിൽ മോചനത്തോടെ ഒരു ഇടവേളക്ക് ശേഷം തമിഴ്നാട് രാഷ്ട്രീയം വീണ്ടും കലങ്ങി മറിയുകയാണ്. അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി ശശികല തന്നെയാണെന്നും പാർട്ടി യോഗം വിളിക്കാനുള്ള യഥാർത്ഥ അധികാരം ജനറൽ സെക്രട്ടറിയായ ശശികലയ്ക്കാണെന്നും വ്യക്തമാക്കി ടിടിവി ദിനകരൻ രംഗത്തെത്തി. 

Add Asianetnews as a Preferred SourcegooglePreferred

അണ്ണാഡിഎംകെ എക്സിക്യൂട്ടീവ് കമ്മിറ്റി ഉടൻ വിളിച്ചുചേർക്കുമെന്നും ദിനകരൻ അറിയിച്ചു. അതിനുള്ള അധികാരം ശശികലയ്ക്കാണുള്ളത്. കൂടുതൽ നേതാക്കൾ തങ്ങൾക്കൊപ്പം വരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച അദ്ദേഹം പാർട്ടി കൊടി ഉപയോഗിക്കാൻ എല്ലാവിധ അർഹതയും ശശികലയ്ക്കുണ്ടെന്നും വാദിച്ചു.

അണ്ണാഡിഎംകെയുടെ കൊടിവെച്ച കാറിൽ ശശികല സഞ്ചരിച്ചതിൽ എതിർപ്പുമായി പാർട്ടി തന്നെ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ദിനകരന്റെ പ്രതികരണം. എന്നാൽ അതേ സമയം പാർട്ടി കൊടി ഉപയോഗിക്കാൻ ശശികലയ്ക്ക് അർഹതയില്ലെന്ന് പ്രതികരിച്ച പാർട്ടി പ്രതിനിധികൾ കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി. 

ബംഗ്ലൂരുവിലുള്ള ശശികല ജയ സമാധിയിലേക്കാകും ആദ്യം എത്തുക. സമാധിയിൽ പ്രാർത്ഥിച്ച ശേഷം പ്രവർത്തകരെ കാണും. മറീനയിൽ ശശികലവിഭാഗം ശക്തി പ്രകടനത്തിന് ഒരുക്കങ്ങൾ ആരംഭിച്ചു. വെള്ളിയാഴ്ച തയാറാവാൻ അണ്ണാഡിഎംകെ പ്രവർത്തകർക്ക് നിർദേശം നൽകി.