പശ്ചിമേഷ്യയിൽ യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധത്തെ തുടർന്ന് 5.5 ലക്ഷത്തിലധികം ഇന്ത്യക്കാരെ കേന്ദ്രസർക്കാർ സുരക്ഷിതമായി നാട്ടിലെത്തിച്ചു. സംഘർഷം കാരണം 8,359 വിമാന സർവീസുകൾ റദ്ദാക്കേണ്ടി വന്നതായും, ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സം ഇന്ധന ഇറക്കുമതിയെ ബാധിച്ചേക്കാമെന്നും സർക്കാർ ആശങ്ക പ്രകടിപ്പിച്ചു.
ദില്ലി: പശ്ചിമേഷ്യയിൽ യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം തുടങ്ങിയ ശേഷം ഇതുവരെ 5.5 ലക്ഷത്തിലധികം ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചതായി കേന്ദ്രസർക്കാർ. യുദ്ധം തുടങ്ങിയത് മുതൽ ഇതുവരെ ആകെ 8,359 വിമാന സർവീസുകൾ റദ്ദാക്കേണ്ടി വന്നതായും സർക്കാർ വ്യക്തമാക്കി. യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ വിവിധ എയർലൈനുകളുടെ സഹായത്തോടെ സർക്കാർ പ്രത്യേക സർവീസുകൾ നടത്തിയാണ് ഇന്ത്യക്കാരെ ഒഴിപ്പിച്ചത്. ഇതിൽ ഭൂരിഭാഗം പേരും യുഎഇ, ഇറാൻ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
വ്യോമപാതകളിലെ സുരക്ഷാ ഭീഷണിയെത്തുടർന്ന് എയർ ഇന്ത്യ ഉൾപ്പെടെയുള്ള കമ്പനികൾക്ക് ആയിരക്കണക്കിന് സർവീസുകൾ റദ്ദാക്കേണ്ടി വന്നു. ഇത് അന്താരാഷ്ട്ര വ്യോമഗതാഗതത്തെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടത് ഇന്ധന ഇറക്കുമതിയെ ബാധിക്കുമെന്ന ആശങ്കയും സർക്കാർ പങ്കുവെച്ചു. ഇന്ത്യയിലേക്കുള്ള കപ്പലുകൾക്കും വിമാനങ്ങൾക്കും ആവശ്യമായ സുരക്ഷ ഇന്ത്യൻ നാവികസേന ഉറപ്പാക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
യുദ്ധം 34-ാം ദിവസത്തിലേക്ക് കടക്കുമ്പോഴും സ്ഥിതിഗതികൾ ശാന്തമായിട്ടില്ല. ട്രംപ് ഭരണകൂടം ഇറാനെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് പ്രഖ്യാപിച്ചതോടെ വരും ദിവസങ്ങളിലും വിമാന സർവീസുകളിൽ പുനഃക്രമീകരണം ആവശ്യമായി വരുമെന്നാണ് സൂചന. പ്രവാസികളോട് ജാഗ്രത പാലിക്കാനും എംബസികളുമായി നിരന്തരം ബന്ധപ്പെടാനും വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.


