ഇനി എല്ലാ ശ്രദ്ധയും പശ്ചിമ ബംഗാളിലേക്ക്, വിജയ പ്രതീക്ഷയിൽ തൃണമൂൽ, മമതയ്ക്ക് പരാജയഭീതിയെന്ന് മോദി
സ്ത്രീകളുടെ പിന്തുണ തുടരുന്നതും ഇടതുപക്ഷ കോൺഗ്രസ് കൂട്ടുകെട്ടിന് ന്യൂനപക്ഷ വോട്ടുകൾ വിഭജിക്കാനാവുന്നില്ല എന്ന റിപ്പോർട്ടിലുമാണ് തൃണമൂലിന്റെ പ്രതീക്ഷ
കൊൽക്കത്ത: കേരളം ഉൾപ്പടെ നാലു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയായതോടെ ഇനി എല്ലാ ശ്രദ്ധയും പശ്ചിമ ബംഗാളിലേക്ക്. കേരളത്തോടൊപ്പം തമിഴ്നാട്ടിലും ആസമിലും പുതുച്ചേരിയിലും തെരഞ്ഞെടുപ്പ് ആരവം അവസാനിച്ചു. 387 നിയമസഭ സീറ്റുകളിലെ വോട്ടെടുപ്പിനാണ് തിരശ്ശീല വീണത്. ഇനി പശ്ചിമബംഗാളിലെ ഇരുനൂറ്റി മൂന്ന് സീറ്റുകൾ ആണ് ബാക്കി. അഞ്ചു ഘട്ടങ്ങളിലായുള്ള വോട്ടെടുപ്പ് 29ന് അവസാനിക്കും. ബംഗാളിലെ എല്ലാ സർവ്വെകളിലും തൃണമൂൽ കോൺഗ്രസ് മുന്നിലായിരുന്നു.
നന്ദിഗ്രാമിൽ നിന്നാണ് മമത ബാനർജി ജനവിധി തേടുന്നത്. മമത ബാനർജി ഒരു മണ്ഡലത്തിൽ കൂടി മത്സരിക്കില്ലെന്നുറപ്പായി. ബിജെപിയെ എഴുതി തള്ളാനാവില്ല എന്നു തന്നെയാണ് ജനങ്ങളുടെ പ്രതികരണവും സൂചിപ്പിക്കുന്നത്. സ്ത്രീകളുടെ പിന്തുണ തുടരുന്നതും ഇടതുപക്ഷ കോൺഗ്രസ് കൂട്ടുകെട്ടിന് ന്യൂനപക്ഷ വോട്ടുകൾ വിഭജിക്കാനാവുന്നില്ല എന്ന റിപ്പോർട്ടിലുമാണ് തൃണമൂലിന്റെ പ്രതീക്ഷ തുടരുന്നത്.
ന്യൂനപക്ഷ വോട്ട് വിഘടിക്കരുത് എന്ന് മമത ബാനർജി പരസ്യമായി ആവശ്യപ്പെട്ടതിനെതിരെ പ്രധാനമന്ത്രി നേരിട്ട് രംഗത്തു വന്നു. ന്യൂനപക്ഷ വോട്ട് മമത ബാനർജി പരസ്യമായി ആവശ്യപ്പെട്ടത് പരാജയഭീതിയുടെ തെളിവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബംഗാളിലെ അവസാനഘട്ടത്തിനുള്ള നാമനിർദ്ദേശം നൽകാനുള്ള അവസാന ദിനമാണ് ഇന്ന്. നന്ദിഗ്രാമിനു പുറമെ ഒരു മണ്ഡലത്തിൽ കൂടി മമത മത്സരിക്കും എന്ന അഭ്യൂഹത്തിനും ഇതോടെ അവസാനമാകുകയാണ്.