പശ്ചിമ ബംഗാളിൽ മന്ത്രിക്ക് നേരെ ബോംബേറ്; പെട്രോൾ ബോംബേറിൽ മന്ത്രിക്ക് ഗുരുതര പരിക്ക്
തൊഴിൽ സഹമന്ത്രി സാകിർ ഹൊസൈന് നേരെയാണ് ബോംബേറ് നടന്നത്. ആക്രമണത്തിൽ മന്ത്രിയുടെ കൈയ്ക്ക് ഗുരുതര പരുക്കേറ്റു.
ദില്ലി: പശ്ചിമ ബംഗാളിൽ മന്ത്രിക്ക് നേരെ ബോംബേറ്. തൊഴിൽ സഹമന്ത്രി സക്കീർ ഹുസൈന് നേരെയാണ് ബോംബേറ് നടന്നത്. ആക്രമണത്തിൽ മന്ത്രിയുടെ കൈയ്ക്ക് ഗുരുതര പരുക്കേറ്റു. നിംതിയ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കയറാൻ തുടങ്ങുന്നതിനിടെയാണ് അജ്ഞാതർ ബോംബെറിഞ്ഞത്. മന്ത്രിയെ വിദഗ്ധ ചികിത്സക്കായി കൊൽക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റി.
മന്ത്രിക്ക് ഒപ്പമുള്ള പതിമൂന്ന് പേർക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. തൃണമൂൽ കോൺഗ്രസ് യോഗത്തിൽ പങ്കെടുക്കാൻ കൊൽക്കത്തയിലേക്ക് പോകാനാണ് മന്ത്രി റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ജംഗീർ പൂരിൽ നിന്നുള്ള എം എൽ എയാണ് സക്കീർ ഹുസൈൻ. പശുക്കടത്തും അഴിമതിയും എതിർത്തതിനാണ് അക്രമമെന്ന് കോൺഗ്രസ് നേതാവ് അധിർരഞ്ജൻ ചൗധരി പ്രതികരിച്ചു. സംസ്ഥാനത്ത് ക്രമസമാധാനം തകർന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് പറഞ്ഞു.