ഇത് രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച് കുട്ടികൾക്ക് ഡിജിറ്റൽ ഇടപാടുകൾ നടത്താൻ സഹായിക്കുന്നു. ഓരോ ഇടപാടിനും അനുമതി നൽകുന്നതും, പ്രതിമാസ പരിധി നിശ്ചയിക്കുന്നതും പോലുള്ള നിയന്ത്രണങ്ങളിലൂടെ കുട്ടികളുടെ പണവിനിയോഗം സുരക്ഷിതമാക്കാൻ രക്ഷിതാക്കൾക്ക് സാധിക്കും.

ന്യൂഡൽഹി: ഡിജിറ്റൽ ഇടപാടുകളുടെ ലോകത്തേക്ക് കുട്ടികളെ സുരക്ഷിതമായി എത്തിക്കാൻ 'പോക്കറ്റ് മണി' ഫീച്ചറുമായി ഗൂഗിൾ പേ. രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച് കുട്ടികൾക്ക് പണം ചെലവഴിക്കാനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുന്നത്. കുട്ടികൾ പണം ദുരുപയോഗം ചെയ്യുമോ എന്ന പേടിയില്ലാതെ തന്നെ അവർക്ക് ഡിജിറ്റൽ പോക്കറ്റ് മണി നൽകാൻ ഇത് സഹായിക്കും. എന്നാൽ ഇതിനെ കുറിച്ച് തട്ടിപ്പാണെന്ന തരത്തിൽ വാട്സാപ്പിൽ ഓഡിയോ പ്രചരിക്കുന്നുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

എന്താണ് പോക്കറ്റ് മണി ഫീച്ചർ?

യുപിഐ സർക്കിൾ എന്ന സംവിധാനത്തിന്റെ ഭാഗമായാണ് ഇത് പ്രവർത്തിക്കുന്നത്. പ്രധാന ഉപയോക്താവായ രക്ഷിതാവ് തന്റെ അക്കൗണ്ട് ഉപയോഗിച്ച് പണമടയ്ക്കാൻ മറ്റൊരാൾക്ക് കുട്ടിക്കോ ഡിപ്പൻഡന്റിനോ അനുവാദം നൽകുന്ന രീതിയാണിത്. ഈ ഫീച്ചർ ഉപയോഗിക്കാൻ കുട്ടിക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് ആവശ്യമില്ല. രക്ഷിതാവിന്റെ അക്കൗണ്ടിൽ നിന്നാണ് പണം ഈടാക്കുന്നത്. ഒരു രക്ഷിതാവിന് അഞ്ച് സെക്കൻഡറി ഉപയോക്താക്കളെ കുട്ടികൾ, കുടുംബാംഗങ്ങൾ അല്ലെങ്കിൽ സഹായികളേയോ ചേർക്കാം. കുട്ടിക്ക് സ്മാർട്ട്ഫോണും ഗൂഗിൾ പേ ആപ്പും ഉണ്ടായിരിക്കണം.

രണ്ട് തരം നിയന്ത്രണങ്ങൾ 

രക്ഷിതാക്കൾക്ക് കുട്ടികളുടെ ചിലവുകൾ നിയന്ത്രിക്കാൻ രണ്ട് മോഡുകൾ തിരഞ്ഞെടുക്കാം. പ്രതിമാസ പരിധി 15,000 രൂപ വരെ പരിധി നിശ്ചയിക്കാം. ഈ തുകയ്ക്കുള്ളിൽ രക്ഷിതാവിന്റെ ഓരോ തവണത്തെയും അനുമതിയില്ലാതെ കുട്ടിക്ക് പണമടയ്ക്കാം. ഇത് ഒരു പ്രീപെയ്ഡ് അലവൻസ് പോലെ പ്രവർത്തിക്കും. ഇതിന് പകരം കുട്ടി നടത്തുന്ന ഓരോ പെയ്‌മെന്റിനും രക്ഷിതാവിന്റെ ഫോണിൽ റിക്വസ്റ്റ് വരും. രക്ഷിതാവ് അത് അംഗീകരിച്ചാൽ മാത്രമേ പണം കൈമാറൂ. ബാങ്കിംഗ് നിയമങ്ങൾ പാലിക്കുന്നതിനായി, സെക്കൻഡറി ഉപയോക്താവിന്റെ വിവരങ്ങൾ രക്ഷിതാവ് സ്ഥിരീകരിക്കണം. കുട്ടിയുമായുള്ള ബന്ധം വ്യക്തമാക്കുന്ന സർക്കാർ തിരിച്ചറിയൽ രേഖകൾ ഇതിനായി നൽകേണ്ടതുണ്ട്.