സംഭവം നടന്ന് ഏറെക്കഴിയും മുമ്പ് ഒന്നാം പ്രതി കനകരാജ് ചെന്നൈ സേലം ഹൈവേയിൽ നടന്ന വാഹനാപകടത്തിൽ ദുരൂഹമായി മരിച്ചു.
ചെന്നൈ: 2017 ഏപ്രിലിലാണ് ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്റ്റേറ്റ് (Kodanad estate case ) കൊള്ളയടിക്കപ്പെട്ടത്. അന്ന് മുതല്‍ തമിഴ് രാഷ്ട്രീയ രംഗത്ത് കൊടനാട് കേസ് ഒരു പ്രധാന വിഷയമാണ്.
2017 ഏപ്രിൽ 24നാണ് കേസിന് ആസ്പദമായ സംഭവം. രാത്രി പത്തരയ്ക്ക് എസ്റ്റേറ്റിന്‍റെ എട്ടാം ഗേറ്റിൽ രണ്ട് കാറുകളിൽ എത്തിയ പന്ത്രണ്ടംഗ സംഘം കാവൽക്കാരനായിരുന്ന ഓം ബഹദൂറിനെ കൊലപ്പെടുത്തിയ ശേഷം എസ്റ്റേറ്റ് കൊള്ളയടിച്ചു. ഈ സമയത്ത് ശശികല ബംഗളൂരുവിലെ ജയിലിൽ അനധികൃത സ്വത്ത് സമ്പാദന കേസിൽ തടവിലായിരുന്നു. ജയലളിതയുടെ ഡ്രൈവറായിരുന്ന സേലം എടപ്പാടി സ്വദേശി കനകരാജും മലയാളികളായ മറ്റ് 11 ക്രിമിനൽ സംഘാംഗങ്ങളുമാണ് കൊള്ള സംഘത്തിലുണ്ടായിരുന്നത്.
സംഭവം നടന്ന് ഏറെക്കഴിയും മുമ്പ് ഒന്നാം പ്രതി കനകരാജ് ചെന്നൈ സേലം ഹൈവേയിൽ നടന്ന വാഹനാപകടത്തിൽ ദുരൂഹമായി മരിച്ചു. പിന്നീട് രണ്ടാം പ്രതിയും വടക്കഞ്ചേരി സ്വദേശിയുമായി കെ.വി.സൈനിന്‍റെ വാഹനം അപകടത്തിൽപ്പെട്ട് ഭാര്യയും കുട്ടിയും മരിച്ചു. കോടനാട് എസ്റ്റേറ്റിലെ ഡിടിപി ഓപ്പറേറ്റർ മാസങ്ങൾക്ക് ശേഷം ആത്മഹത്യ ചെയ്തു.
ജയലളിതയുടെ സ്വത്ത് വകകളും പാർട്ടിയിലെ പല പ്രമുഖരേയും സംബന്ധിച്ച രഹസ്യരേഖകളും കോടനാട് എസ്റ്റേറ്റിലാണ് സൂക്ഷിച്ചിരുന്നതെന്നാണ് അഭ്യൂഹം. ഇതിനിടെ കേസിലെ പ്രതി കെ.വി.സൈൻ നീലഗിരി ജില്ലാ കോടതിയിൽ നിന്ന് കേസിൽ കൂടുതൽ അന്വേഷണം നടത്താൻ ഉത്തരവ് സമ്പാദിച്ചു. ഇത് പ്രകാരമാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്.
അഡീഷണല്‍ ഡിഎസ്പി കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല ഉണ്ടായിരുന്നത്. ദുരൂഹ മരണങ്ങളിലും ഗൂഢാലോചനയുണ്ടെന്നും മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് ബന്ധമുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു. കേസിലെ പുനരന്വേഷണത്തിന് സ്റ്റേ ആവശ്യപ്പെട്ട് എഐഎഡിഎംകെ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. കുറ്റപത്രം സമര്‍പ്പിച്ചാലും യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടെത്താന്‍ അന്വേഷണം നടത്താമെന്ന് ജസ്റ്റിസ് എം നിര്‍മല്‍ കുമാര്‍ വിധിയില്‍ പറഞ്ഞു.
കേസിലെ രണ്ടാം പ്രതി തൃശൂര്‍ സ്വദേശി സയനെ നീലഗിരി എസ്പി മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇയാളുടെ മൊഴിയില്‍ തന്റെ പേരുമുണ്ടെന്ന സൂചന കിട്ടിയതോടെ പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി പ്രതിഷേധവുമായിറങ്ങിയത് വിവാദമായിരുന്നു. പ്രതിയുടെ രഹസ്യമൊഴിയില്‍ പ്രതിപക്ഷ നേതാക്കളുടെ പേര് ചേര്‍ത്ത് പകപോക്കുകയാണ് ഡിഎംകെയെന്നാണ് എഐഎഡിഎംകെയുടെ ആരോപണം.
ശശികലയെ കേസില്‍ ചോദ്യം ചെയ്യുമെന്ന വാര്‍ത്തയാണ് കേസ് വീണ്ടും വാര്‍ത്തയില്‍ വരാന്‍ കാരണം. എസ്റ്റേറ്റിലുണ്ടായിരുന്നത് എന്തൊക്കെയെന്ന് ജയലളിതയുടെ വിശ്വസ്ഥയായിരുന്ന ശശികലയ്ക്ക് അറിയാമെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.
യഥാർത്ഥ പ്രതികളെ പുറത്തുകൊണ്ടുവരണമെന്ന് ശശികലയുടെ അനന്തരവനും അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവുമായ ടിടിവി ദിനകരൻ ആവശ്യപ്പെട്ടു. കേസ് ദുർബലമാകുമോ രാഷ്ട്രീയമായ പൊട്ടിത്തെറികളിലേക്ക് നയിക്കുമോ എന്നത് അന്വേഷണ സംഘത്തിന് മുന്നിലുള്ള ശശികലയുടെ വെളിപ്പെടുത്തലുകൾ അനുസരിച്ചിരിക്കും.
