മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിനെതിരെ ഉയർന്ന ഉജ്ജയിൻ ഭൂമി കുംഭകോണ ആരോപണത്തിൽ അദ്ദേഹത്തെ പ്രതിരോധിച്ച് ബിജെപി രംഗത്തെത്തി. കോൺഗ്രസ് വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു.
ഭോപ്പാൽ: മധ്യപ്രദേശ് ഭൂമി കുംഭകോണ ആരോപണത്തിൽ മുഖ്യമന്ത്രി മോഹൻ യാദവിനെ പ്രതിരോധിച്ച് ബിജെപി. മുഖ്യമന്ത്രിയായ ശേഷം മോഹൻ യാദവ് ഭൂമി വാങ്ങിയിട്ടില്ലെന്ന് ബിജെപി നേതാക്കൾ ന്യായീകരിക്കുന്നു. കേന്ദ്ര അന്വേഷണ ഏജൻസികൾ എന്തുകൊണ്ടാണ് ഇടപെടാത്തതെന്ന ചോദ്യം കോൺഗ്രസ് ശക്തമാക്കുകയാണ്.
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിന് പിന്നാലെ ഉജ്ജയിനിലെ ഭൂമി കുംഭകോണ ആരോപണം പ്രതിരോധത്തിലാക്കുമ്പോഴും മുഖ്യമന്ത്രി മോഹൻ യാദവിന് സംരക്ഷണ കവചം ഒരുക്കുകയാണ് ബിജെപി. ക്രമവിരുദ്ധമായി ഒന്നും മുഖ്യമന്ത്രി ചെയ്തിട്ടില്ലെന്നാണ് ബിജെപി വാദം. മുഖ്യമന്ത്രിയോ കുടുംബമോ അധികാരത്തിൽ എത്തിയതിന് ശേഷം ഭൂമി വാങ്ങിയിട്ടില്ലെന്നാണ് ബിജെപി നേതാവ് അമിത് മാളവ്യയുടെ പ്രതികരണം. മോഹൻ യാദവിൻറെ ബന്ധുക്കൾ 2024ലും 2025ലുമായി 150 ഏക്കറിലധികം ഭൂമിയാണ് വാങ്ങിയത്. വികസന പദ്ധതിയുടെ വിശദാംശങ്ങൾ മോഹൻ യാദവ് മുഖ്യമന്ത്രിയാകും മുമ്പ് തന്നെ പൊതുജനമധ്യത്തിൽ ഉണ്ടായിരുന്നു എന്നാണ് ബിജെപിയുടെ ന്യായീകരണം.
അതേസമയം ഭൂമി കുംഭകോണം ആർഎസ്എസ് സംരക്ഷണത്തിലാണ് നടത്തിയത് എന്ന് കോൺഗ്രസ് ആഞ്ഞടിച്ചു. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം എന്ന ആവശ്യമാണ് കോൺഗ്രസ് ശക്തമാക്കുന്നത്. 12 വർഷത്തിലൊരിക്കൽ നടക്കുന്ന 2028ലെ സിംഹസ്ഥ മഹാകുംഭമേളയ്ക്ക് മുന്നോടിയായി ഉജ്ജയിനെ വൻ തീർഥാടന - വാണിജ്യ കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതി സംസ്ഥാന സർക്കാർ നടപ്പാക്കുകയാണ്. ഇതിന്റെ ഗുണം ലഭിക്കാവുന്ന പ്രദേശങ്ങളിലാണ് യാദവിന്റെ കുടുംബം ഭൂമി വാങ്ങിക്കൂട്ടിയത്. വിവാദം കത്തിയറുമ്പോഴും മുഖ്യമന്ത്രിയും കുടുംബവും മൌനം തുടരുകയാണ്.
