ഗാർഹിക പീഡനക്കേസിലെ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് സുപ്രീംകോടതി സുപ്രധാന നിരീക്ഷണം നടത്തി. ഭാര്യയെ മൃഗത്തെപ്പോലെ പരിഗണിക്കരുതെന്നും സ്ത്രീകൾക്ക് അന്തസ്സോടെ ജീവിക്കാൻ അവകാശമുണ്ടെന്നും ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, പി ബി വരാലെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി
ദില്ലി: ഭർത്താവ് ഭാര്യയെ മൃഗത്തെപ്പോലെ പരിഗണിക്കരുതെന്നും അന്തസ്സോടെ ജീവിക്കാനുള്ള അവകാശം സ്ത്രീകൾക്കുണ്ടെന്നും സുപ്രീംകോടതി. ഗാർഹിക പീഡനക്കേസിലെ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ സുപ്രധാന ഇടപെടൽ. ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, പി ബി വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സ്ത്രീകളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പെരുമാറ്റങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. നേരത്തെ ഈ കേസിൽ പട്‌ന ഹൈക്കോടതിയും പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ ഹൈക്കോടതി വിധിയിൽ ഇടപെടാൻ സുപ്രീംകോടതി തയ്യാറായില്ല. ഗാർഹിക പീഡന പരാതികളിൽ പ്രതിയുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റം അതീവ ഗൗരവമുള്ളതാണെന്ന് വിലയിരുത്തിയ കോടതി, ഹർജി തള്ളിക്കൊണ്ട് സ്ത്രീയുടെ മാന്യത സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം ആവർത്തിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

