പൂർണമായും പ്രചാരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്‍റെ ഭാഗമായാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം അഖിലേഷ് എടുത്തത്. 

ലക്നൗ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് (akhilesh Yadav) തെരഞ്ഞടുപ്പ് പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനായാണ് തീരുമാനം. അതേസമയം അഖിലേഷ് യാദവിന്‍റെ ജിന്നാ പരാമർശത്തില്‍ രൂക്ഷ വിമർശനവമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (yogi adithynath) രംഗത്തെത്തി.

നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുമ്പോൾ തന്നെയാണ് മത്സരിക്കേണ്ടതില്ലെന്ന സമാജ്‍വാദി പാര്‍ട്ടി (Samajvadiparty) അധ്യക്ഷൻ അഖിലേഷിന്‍റെ തീരുമാനം. പൂർണമായും പ്രചാരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്‍റെ ഭാഗമായാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം അഖിലേഷ് എടുത്തത്. 

നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിക്കുകയാണെങ്കില്‍ അവിടെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുന്നത് ആകെ പ്രചാരണത്തെ ബാധിക്കുമെന്ന സാഹചര്യം ഒഴിവാക്കുകയാണ് എസ്.പിയുടെ ലക്ഷ്യം. ‍എന്നാല്‍ തെരഞ്ഞെടുപ്പില്‍ സമാജ്‍വാദി പാര്‍ട്ടിക്ക് വിജയം നേടാനായാല്‍ ഉപരിസഭയുള്ള ഉത്തര്‍പ്രദേശില്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായോ ഉപതെര‍ഞ്ഞെടുപ്പിലൂടെയോ നിയമസഭാ അംഗമായോ അഖിലേഷിന് മുഖ്യമന്ത്രിയാനാകും. 

ആര്‍എല്‍ഡിയുമായി സഖ്യ ചർച്ചകള്‍ അവസാനഘട്ടത്തിലാണെന്ന് അഖിലേഷ് യാദവ് പിടിഐയോട് വ്യക്തമാക്കിയിരുന്നു. സീറ്റ് ചർച്ചകള്‍ നടക്കുകയാണെന്നും അഖിലേഷ് പറ‍ഞ്ഞു. ഇന്നലെ ആര്‍എല്‍ഡി പ്രസിഡന്റ് ജയന്ത് ചൗധരി പ്രിയങ്കഗാന്ധിയെ കണ്ടതിന് പിന്നാലെയാണ് അഖിലേഷിന്‍റെ പ്രതികരണം. പതിനഞ്ച് സീറ്റില്‍ കൂടുതല്‍ നല്‍കാനാവില്ലെന്ന എസ്പിയുടെ നിലപാടില്‍ ആര്‍എല്‍ഡിക്ക് അതൃപ്തി ഉണ്ടെന്ന റിപ്പോർട്ടുകള്‍ക്കിടെയായിരുന്നു കൂടിക്കാഴ്ച.

അതേസമയം അഖിലേഷിന്‍റെ ജിന്നാ പരാമ‌ർശത്തില്‍ വിമർശനം ശക്തമാക്കുകയാണ് യോഗി ആദിത്യനാഥും ബിജെപിയും. മഹാത്മഗാന്ധിയും പട്ടേലും ജിന്നയും സ്വാതന്ത്രത്തിനായി പോരാടിവരാണെന്ന പരാമ‍ർശം അപമാനകരമാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിമ‌ർശിച്ചു. ജിന്നയെ പട്ടേലുമായി താരതമ്യം ചെയ്തതത് അംഗീകരിക്കാനാകില്ല. താലിബാൻ മാനസികവാസ്ഥയാണ് ഇത് - അഖിലേഷിനെ വിമർശിച്ചു കൊണ്ട് യോഗി ആദിത്യനാഥ് പറഞ്ഞു.