സമരവേദിയിലേക്ക് കൂടുതൽ ട്രാക്ടറുകൾ എത്തുന്നു. ഉത്തർപ്രദേശിൽ നിന്നും ഹരിയാനയിൽ നിന്നുമാണ് ഗാസിപ്പൂരിലെ സമരവേദിയിലേക്ക് കൂടുതൽ പ്രതിഷേധക്കാരെത്തുന്നത്. 

ദില്ലി: കാർഷിക നിയമത്തിനെതിരെ പ്രതിഷേധരംഗത്തുള്ള രണ്ട് സന്നദ്ധപ്രവർത്തകർ ദില്ലിയിൽ അറസ്റ്റിൽ. അസം സ്വദേശികളാണ് അറസ്റ്റിലായത്. ദില്ലി വിമാനത്താവളത്തിൽ വെച്ചായിരുന്നു അറസ്റ്റ്. അതേസമയം, സമരവേദിയിലേക്ക് കൂടുതൽ ട്രാക്ടറുകൾ എത്തിച്ച് സമരം ശക്തമാക്കാനൊരുങ്ങുകയാണ് കര്‍ഷകര്‍. ഉത്തർപ്രദേശിൽ നിന്നും ഹരിയാനയിൽ നിന്നുമാണ് ഗാസിപ്പൂരിലെ സമരവേദിയിലേക്ക് കൂടുതൽ പ്രതിഷേധക്കാരെത്തുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

അതിനിടെ, വിവാദ കാർഷിക നിയമങ്ങളിൽ പാർലമെന്റിന്റെ ഇരുസഭകളിലും കേന്ദ്ര സർക്കാർ ചർച്ച നിർദ്ദേശിച്ചു. പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിക്കുന്ന ഇന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗവും ഇരു സഭകളും ബഹിഷ്കരിക്കാൻ പ്രതിപക്ഷം തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം അയയുന്നത്. ഇരുസഭകളിലെയും ബഹിഷ്ക്കരണ തീരുമാനം പ്രതിപക്ഷം പിൻവലിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. 

Also Read: 'കടുപ്പിക്കുന്നു', പഞ്ചാബിലെ നാൽപ്പത് ഭക്ഷ്യഗോഡൗണുകളിൽ സിബിഐ റെയ്ഡ്

റിപ്പബ്ലിക് ദിനത്തിന് പിന്നാലെ കാർഷിക സമരവേദിയിലുണ്ടായ സംഘർഷങ്ങളും അതിന് ശേഷമുണ്ടായ പൊലീസ് നടപടികളുടേയും പശ്ചാത്തലത്തിൽ കർഷക സമരത്തിൽ നേരിട്ട് ഇടപെടാനാണ് പ്രതിപക്ഷ ആലോചന. സമരത്തിലിറങ്ങിയ സമാജ് വാദി പാർട്ടിയും ആർഎൽഡിയും കൂടുതൽ കർഷകരെ അതിർത്തികളിലേക്ക് അയക്കുമെന്ന് വ്യക്തമാക്കി.