'ബംഗാളിൽ കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീ പീഡിപ്പിക്കപ്പെട്ടു', സംഭവം കർഷക സമരത്തിനിടെ, പരാതിയുമായി പിതാവ്
കർഷക നിയമത്തിനെതിരെ പ്രതിഷേധിക്കാൻ ദില്ലി അതിർത്തിയിൽ പോയ സ്ത്രീ ഏപ്രിൽ 10നാണ് വീട്ടിൽ തിരിച്ചെത്തിയത്. കൊവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സ്ത്രീയെ ഏപ്രിൽ 26ന് ഝജ്ജാർ ജില്ലയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചണ്ഡിഗഡ്: പശ്ചിമ ബംഗാളിൽ കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടതായി റിപ്പോർട്ട്. ഹരിയാനയിൽ കർഷക സമരത്തിൽ പങ്കെടുക്കാൻ ഹരിയാനയുടെയും ദില്ലിയുടെയും അതിത്തിയിലെത്തിയപ്പോഴാണ് ഇവരെ രണ്ട് പേർ ചേർന്ന് ബലാത്സംഗം ചെയ്തതെന്നാണ് സ്ത്രീയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നത്. പരാതി പ്രകാരം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
25കാരിയായ സ്ത്രീയുടെ പിതാവിന്റെ പരാതിയിൽ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കർഷക നിയമത്തിനെതിരെ പ്രതിഷേധിക്കാൻ ദില്ലി അതിർത്തിയിൽ പോയ സ്ത്രീ ഏപ്രിൽ 10നാണ് വീട്ടിൽ തിരിച്ചെത്തിയത്. കൊവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സ്ത്രീയെ ഏപ്രിൽ 26ന് ഝജ്ജാർ ജില്ലയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏപ്രിൽ 30ന് സ്ത്രീ മരിച്ചു. ഇതിന് ശേഷമാണ് മകൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പിതാവ് പൊലീസിൽ പരാതി നൽകിയത്. സ്ത്രീയുടെ മരണ കാരണം വ്യക്തമാകാനുള്ള റിപ്പോർട്ടിനാണ് കാത്തിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം കൊവിഡ് ലക്ഷണങ്ങൾക്കാണ് സ്ത്രീയെ ചികിത്സിച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
കിസാൻ സോഷ്യൽ ആർമിയിലെ അംഗങ്ങളായ രണ്ട് പേരാണ് ഇതിന് പിന്നിലെന്നും സംഭവം അറിഞ്ഞതോടെ ആ സംഘത്തെ തന്നെ സമരത്തിൽ നിന്ന് നീക്കം ചെയ്തുവെന്നും കർഷക സംഘം അറിയിച്ചു.