ഇവര്‍ക്ക് ആറും രണ്ടും വയസ് മാത്രം പ്രായമുള്ള രണ്ടു കുട്ടികളുണ്ട്. 

നാഗ്പൂര്‍: മഹാരാഷ്ട്രയില്‍ ഭാര്യയും കാമുകനും ചേര്‍ന്ന് കിടപ്പു രോഗിയായ 38 കാരനെ കൊലപ്പെടുത്തി. തലയിണയുപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സ്വാഭാവിക മരണമെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതികൾ ശ്രമിച്ചെങ്കിലും പോസ്റ്റ് മോര്‍ട്ടത്തിലൂടെയാണ് കൊലപാതകമാണെന്ന വിവരം പുറത്തുവന്നത്. ചന്ദ്രാസെന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

30 കാരിയായ ദിശയുടേയും കൊല്ലപ്പെട്ട ചന്ദ്രാസെന്നിന്‍റേയും വിവാഹം നടന്നത് 13 വര്‍ഷം മുന്‍പാണ്. ഇവര്‍ക്ക് ആറും രണ്ടും വയസ് മാത്രം പ്രായമുള്ള രണ്ടു കുട്ടികളാണ് ഉള്ളത്. രണ്ട് വര്‍ഷം മുന്‍പാണ് ചന്ദ്രാസെന്‍ കിടപ്പിലാകുന്നത്. ശേഷം കുടുംബം മുന്നോട്ടുകൊണ്ടു പോകാന്‍ ദിശ ജോലിക്ക് പോയിരുന്നു. ഇതിനിടയിലാണ് മെക്കാനിക്കായ ആസിഫ് ഇസ്ലാം അന്‍സാരി എന്ന യുവാവിനെ ദിശ പരിചയപ്പെടുന്നത്. ഇരുവരുടെയും പരിചയം പിന്നീടി പ്രണയമായി വളര്‍ന്നു. ആസിഫുമായുള്ള ദിശയുടെ ബന്ധം വൈകാതെ ചന്ദ്രാസെന്‍ അറിഞ്ഞു.

ഇത് ഇരുവരും തമ്മിലുള്ള തര്‍ക്കത്തിലാണ് കലാശിച്ചത്. തുടര്‍ന്ന് ദിശയും ആസിഫും ചേര്‍ന്ന് ചന്ദ്രാസെന്നിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഭര്‍ത്താവ് ഉറങ്ങുന്ന സമയത്ത് ദിശ ആസിഫിനെ വിളിച്ചു വരുത്തി. തുടര്‍ന്ന് ഇരുവരും ചേര്‍ന്നാണ് കൊലപാതകം നടത്തിയത് എന്ന് പൊലീസ് വ്യക്തമാക്കി. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ദിശ കുറ്റം തുറന്ന് സമ്മതിച്ചിട്ടുണ്ട്. നിലവില്‍ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.

YouTube video player