യുവാവുമായുള്ള രഹസ്യബന്ധം തുടരാന്‍ രണ്ടു മക്കളെയും ഭര്‍ത്താവിനെയും ഭര്‍ത്തൃവീട്ടുകാരെയും കൊല്ലാന്‍ യുവതി ശ്രമിച്ചെന്നാണ് പരാതി. 

മൈസൂരു: യുവാവുമായുള്ള രഹസ്യബന്ധം പുറത്തറിഞ്ഞതോടെ ഭർത്താവിനയും വീട്ടുകാരേയും 2 മക്കളേയും കൊല്ലാൻ സ്രമിച്ച യുവതി പിടിയിൽ. കർണാടക സ്വദേശിയായ ഗജേന്ദ്രയുടെ ഭാര്യ ചൈത്രയെയാണ് ബേലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഹാസന്‍ ജില്ലയിലെ ബേലൂര്‍ താലൂക്കിലെ കെരളൂരു വില്ലേജിലാണ് സംഭവം. പ്രദേശവാസിയായ യുവാവുമായുള്ള രഹസ്യബന്ധം തുടരാന്‍ രണ്ടു മക്കളെയും ഭര്‍ത്താവിനെയും ഭര്‍ത്തൃവീട്ടുകാരെയും കൊല്ലാന്‍ യുവതി ശ്രമിച്ചെന്നാണ് പരാതി.

ഗജേന്ദ്രയും ചൈത്രയും 11 വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. വളരെ സന്തോഷത്തോടെ കഴിഞ്ഞ് വന്നിരുന്ന കുടുംബമായിരുന്നു ഗജേന്ദ്രയുടേത്. ചൈത്രയും രണ്ടുമക്കളും ഭര്‍ത്താവും ഭര്‍ത്താവിന്റെ മാതാപിതാക്കളുമാണ് വീട്ടില്‍ ഒരുമിച്ചുതാമസിച്ചിരുന്നത്. എന്നാൽ അടുത്ത കാലത്തായി ഇതേ ഗ്രാമത്തിലെ പുനീത് എന്ന യുവാവുമായി ചൈത്ര അടുപ്പത്തിലായിരുന്നു. വൈകാതെ ഈ വിഷയം നാട്ടിലും വീട്ടിലും അറിഞ്ഞു. വിവരമറിഞ്ഞ ഗജേന്ദ്ര വലിയ ബഹളമുണ്ടാക്കിയിരുന്നു. പിന്നാലെ ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു.

യുവാവുമായുള്ള രഹസ്യ ബന്ധം ഇനി നടക്കില്ലെന്ന് മനസിലായതോടെയാണ് ചൈത്ര രണ്ട് കുട്ടികളെയടക്കം കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് വിവരം. തിങ്കളാഴ്ച രാത്രി കുടുംബങ്ങള്‍ക്ക് കഴിക്കാനുള്ള ഭക്ഷണത്തില്‍ ചൈത്ര വിഷം കലര്‍ത്തുകയായിരുന്നു. എന്നാൽ സംശയം തോന്നിയ ഗജേന്ദ്ര ബേലൂര്‍ പൊലീസിൽ വിവരം അറിയിച്ചു. പിന്നാലെ പൊലീസെത്തി യുവതിയെ അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ചൈത്രയുടെ കാമുകനേയും ചോദ്യം ചെയ്യുമെന്നും ഭക്ഷണസാംപിളുകള്‍ ലാബില്‍ വിശദമായ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും ബേലൂര്‍ പൊലീസ് അറിയിച്ചു.