കുട്ടിയുമായി യുവതി വീട്ടിൽ കയറിയ ഉടനെ വ്യാജ ഡോക്ടർ വാതിൽ പൂട്ടി. തുടർന്ന് ഇയാൾ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ്
റാഞ്ചി: യുവതിയെ അവരുടെ കുഞ്ഞിന്‍റെ മുന്നിൽ വച്ച് വ്യാജ ഡോക്ടർ ബലാത്സംഗം ചെയ്തെന്ന് പരാതി. 26 വയസ്സുകാരിയാണ് അതിക്രമത്തിന് ഇരയായതെന്ന് പൊലീസ് പറഞ്ഞു. ജാർഖണ്ഡിലെ പലാമു ജില്ലയിലാണ് സംഭവം നടന്നത്.
ജലദോഷം ബാധിച്ച കുഞ്ഞിനെ ഡോക്ടറെ കാണിക്കാനാണ് യുവതി ക്ലിനിക്കിൽ എത്തിയത്. ഛത്തർപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ ക്ലിനിക്ക്. കുട്ടിയെ ആവി കൊള്ളിക്കണമെന്ന് വ്യാജ ഡോക്ടർ പറഞ്ഞു. അതിനായി ക്ലിനിക്കിനോട് ചേർന്നുള്ള തന്‍റെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു.
കുട്ടിയുമായി യുവതി വീട്ടിൽ കയറിയ ഉടനെ വ്യാജ ഡോക്ടർ വാതിൽ പൂട്ടി. തുടർന്ന് ഇയാൾ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഡിസംബർ 5 നാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് യുവതി പൊലീസിൽ പരാതി നൽകിയത്. അതേസമയം പിടിയിലായ വ്യാജ ഡോക്ടറുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല.
അതിനിടെ യുപിയിൽ ഒരു സ്ത്രീ മദ്രസ അധ്യാപകനെ ചാട്ട കൊണ്ട് അടിക്കുന്ന ദൃശ്യം പുറത്തുവന്നു. ഒരു പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്ന് ആരോപിച്ചാണ് യുവതി മദ്രസ അധ്യാപകനെ പൊതിരെ തല്ലിയത്. ഉത്തർപ്രദേശിലെ അമേത്തിയിലാണ് സംഭവം. മദ്രസ അധ്യാപകനായ ഹസീബ് കൈകൾ കൂപ്പി തല്ലരുതേയെന്ന് അഭ്യർത്ഥിക്കുന്ന വീഡിയോ പുറത്തുവന്നു. ജാമോ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.
സ്ത്രീ രണ്ട് മിനിറ്റിനുള്ളിൽ 11 തവണ ചാട്ടകൊണ്ട് അധ്യാപകനെ അടിക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്- "നിങ്ങൾ 15 വയസ്സുള്ള ഒരു പെൺകുട്ടിയെ വായിൽ തുണി തിരുകി ബലാത്സംഗം ചെയ്തു. എന്റെ പക്കൽ തെളിവുണ്ട്. നിങ്ങൾ കുറ്റം സമ്മതിക്കൂ, അല്ലെങ്കിൽ ഞാൻ നിങ്ങളെ കൊല്ലും" എന്ന് അവർ പറയുന്നത് വീഡിയോയിൽ കേൾക്കാം. അതേസമയം മദ്രസ അധ്യാപകൻ ഇതു നിഷേധിച്ചു. "ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ഞാൻ തെറ്റുകാരനല്ല" എന്ന് കരഞ്ഞുകൊണ്ട് പറഞ്ഞു. യുവതിയുടെ കൂടെ വന്ന സ്ത്രീയാണ് ഈ സംഭവം മുഴുവൻ മൊബൈൽ ഫോണിൽ പകർത്തിയത്.
ബഹ്മർപൂർ ഗ്രാമപഞ്ചായത്തിലെ മദ്രസയിലെ അധ്യാപകനായ മൗലാന ഹസീബിനെതിരെ ആണ് പരാതി. ദൈനിക് ഭാസ്‌കറിന്റെ റിപ്പോർട്ട് പ്രകാരം, ജാമോ ടൗണിൽ ഒരു കട നടത്തുന്ന സ്ത്രീയാണ് മദ്രസ അധ്യാപനെ അടിച്ചത്. അധ്യാപകനെയും സ്ത്രീയെയും കണ്ടെത്താനാണ് ശ്രമമെന്ന് ജാമോ പോലീസ് സ്റ്റേഷൻ ഇൻ-ചാർജ് വിനോദ് സിംഗ് പറഞ്ഞു. യുവതി വീഡിയോയിൽ പറഞ്ഞത് ശരിയാണോയെന്ന് ഇപ്പോൾ വ്യക്തമല്ല. അന്വേഷണത്തിൽ വ്യക്തത ലഭിച്ച ശേഷം മാത്രമേ എഫ്‌ഐആർ രജിസ്റ്റർ ചെയ്യൂ എന്നും അദ്ദേഹം പറഞ്ഞു.
