ബെംഗളൂരുവിൽ ബ്യൂട്ടിപാർലർ ജീവനക്കാരിയായ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറിയ സംഘം കൂട്ടബലാത്സംഗം ചെയ്തു. യുവതിയെ ഒഴിപ്പിക്കാൻ അയൽക്കാരി നൽകിയ ക്വട്ടേഷനാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ബെംഗളൂരു: ബെംഗളൂരുവിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. വീട്ടിൽ അതിക്രമിച്ചു കയറിയ അഞ്ചംഗ സംഘത്തിലെ മൂന്നു പേരാണ് ബ്യൂട്ടിപാർലർ ജീവനക്കാരിയായ കൊൽക്കത്ത സ്വദേശിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. സംഘത്തിലെ രണ്ടു പേർ പിടിയിലായി. സംഭവത്തിന് പിന്നിൽ അയൽക്കാരിയായ ടീച്ചർ നൽകിയ ക്വട്ടേഷനാണോ എന്ന് പൊലീസിന് സംശയമുണ്ട്.
ബെംഗളൂരു ഗംഗോണ്ടനഹള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന യുവതിയാണ് ഇന്നലെ രാത്രി ക്രൂരമായി കൂട്ട ബലാത്സംഗം ചെയ്യപ്പെട്ടത്. വീട്ടിൽ അതിക്രമിച്ചു കയറിയ അഞ്ചംഗ സംഘം യുവതിയെ ഭീഷണിപ്പെടുത്തുകയും പണവും ആഭരണങ്ങളും നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു. യുവതി എതിർത്തതോടെ സംഘത്തിലെ മൂന്നു പേർ ചേർന്ന് ആക്രമിച്ചു. മൂന്നംഗ സംഘം യുവതിയെ ബലാത്സംഗം ചെയ്യുമ്പോൾ മറ്റ് രണ്ടു പേർ ആരും വരാതെ നോക്കി കാവൽ നിന്നു. പ്രതികൾ പോയതിന് പിന്നാലെ യുവതി പൊലീസിൽ അറിയിക്കുകയായിരുന്നു.
ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് അതിക്രമത്തിന് കാവൽ നിന്ന രണ്ടു പേരെയും കണ്ടെത്തി. യുവതിയെ ആക്രമിച്ച മൂന്നു പേർ ഒളിവിലാണ്. ഇവർക്കായി അന്വേഷണം നടക്കുന്നതായി മദനായ്ക്കനഹള്ളി പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നിൽ അയൽക്കാരി നൽകിയ ക്വട്ടേഷനാണോ എന്ന് സംശയമുണ്ട്. ബ്യൂട്ടീഷ്യൻ ആയി ജോലി ചെയ്യുന്ന യുവതിയെ തേടി കസ്റ്റമേഴ്സ് എത്തുന്നത് ഫ്ലാറ്റിലെ മറ്റ് താമസക്കാർക്ക് അലോസരം ഉണ്ടാക്കിയിരുന്നു. യുവതിയെ ഒഴിപ്പിക്കണം എന്നാവശ്യപ്പെട്ട് അയൽവാസിയായ ടീച്ചർ ഫ്ലാറ്റ് ഉടമയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് തന്റെ ഒരു വിദ്യാർത്ഥിയുടെ സഹായത്തോടെ യുവതിയെ ഭീഷണിപ്പെടുത്തി ഒഴിപ്പിക്കാൻ ഇവർ ഏർപ്പാടാക്കിയ ഗുണ്ടകളാണ് അതിക്രമം നടത്തിയത് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.



