ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രിക സമർപ്പിച്ച വൈകാരിക നിമഷത്തെ കുറിച്ച് വാചാലയായി ബിജെപി സ്ഥാനാർത്ഥിയും ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയുമായ റിവാബ ജഡേജ

ഗാന്ധിനഗർ: ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രിക സമർപ്പിച്ച വൈകാരിക നിമഷത്തെ കുറിച്ച് വാചാലയായി ബിജെപി സ്ഥാനാർത്ഥിയും ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയുമായ റിവാബ ജഡേജ. നാമനിർദേശ പത്രിക സമർപ്പിക്കാൻ പോയപ്പോൾ ഭർത്താവും കൂടെയുണ്ടായിരുന്നു. അതൊരു വൈകാരിക നിമിഷമായിരുന്നു. വിവാഹ ശേഷവും സ്ത്രീകൾക്ക് അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസം പകരാൻ ഞാൻ ആഗ്രിക്കുന്നു. അതിന് അവരുടെ ഭർത്താവിന്റെ പിന്തുണ ശക്തി പകരുമെന്നും, റിവാബയെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. 

റിവാബ ജഡേജ ഗുജറാത്തിലെ ജാംനഗർ നോർത്ത് സീറ്റിൽ നിന്നാണ് ബിജെപിക്കായി ജനവിധി നേടുന്നത്. 2019ലാണ് ഗുജറാത്തിലെ ഭരണകക്ഷിയായ ബിജെപിയിൽ റിവാബ അംഗംമാകുന്നത്. ജാംനഗർ നോർത്ത് സീറ്റിൽ നിന്ന് നിലവിലെ എംഎല്‍എ ധർമേന്ദ്രസിങ് മേരുഭയെ മാറ്റിയാണ് ബിജെപി റിവാബ ജഡേജയ്ക്ക് അവസരം നല്‍കിയത്. തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ 160 മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയിൽ തന്നെ റിവാബ ജഡേജ സീറ്റുറപ്പിച്ചിരുന്നു. ഡിസംബർ 1, 5 തീയതികളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

മത്സരിക്കുന്ന ഭാര്യ റിവാബയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ പ്രചാരണത്തിന് ഇറങ്ങിയതും വാർത്തയായിരുന്നു. തിങ്കളാഴ്ച റിവാബ ജഡേജ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി സംഘടിപ്പിച്ച പരിപാടിയിൽ രവീന്ദ്ര ജഡേജ പങ്കെടുത്തിരുന്നു. നേരത്തെ ഭാര്യയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷാക്കും ജ‍ഡേജ നന്ദി അറിയിച്ച് ട്വീറ്റ് ചെയ്തിരുന്നു.

Read more: ഭാര്യ റിവാബക്ക് ​ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബിജെപി സീറ്റ്; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് രവീന്ദ്ര ജഡേജ

'ബിജെപി സീറ്റിലേക്ക് അവസരം ലഭിച്ചതിന് എന്റെ ഭാര്യക്ക് അഭിനന്ദനങ്ങൾ. നിങ്ങൾ നടത്തിയ എല്ലാ പ്രയത്നങ്ങളിലും കഠിനാധ്വാനത്തിലും അഭിമാനിക്കുന്നു. എന്റെ ആശംസകൾ, സമൂഹത്തിന്റെ വികസനത്തിനായി പ്രവർത്തിക്കുക. അവരുടെ കഴിവുകളിൽ വിശ്വസിച്ച് മഹത്തായ ജോലി ചെയ്യാൻ അവസരം നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അമിത് ഷായോടും നന്ദി പറയുന്നു' സമൂഹമാധ്യമത്തിൽ പങ്കിട്ട കുറിപ്പിൽ ജഡേജ കുറിച്ചു.