വായ തുറക്കാനാകില്ല, ഭക്ഷണം കഴിക്കുന്നത് ദ്രവ്യരൂപത്തില്; വിവാഹാഘോഷത്തിനിടെ വെടിയേറ്റ യുവതിയുടെനില ദാരുണം
ചികിത്സയ്ക്ക് ശേഷം ഫരൂഖാബാദിലെ വീട്ടിലേക്ക് മടങ്ങിയെങ്കിലും ഹിനയുടെ ചികിത്സയ്ക്കായുള്ള പണത്തിനായി ബുദ്ധിമുട്ടുകയാണ് കുടുംബം.
ലക്നൗ: ഉത്തർപ്രദേശിൽ വിവാഹാഘോഷത്തിനിടെ ഉണ്ടായ വെടിവയ്പ്പിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ നില അതിദാരുണമായി തുടരുന്നു. ഉത്തർപ്രദേശിലെ ചിത്രക്കൂട്ട് ജില്ലയിലെ ടിക്ര ഗ്രാമത്തിൽ നവംബർ 30നായിരുന്നു സംഭവം. വിവാഹാഘോഷത്തിനിടെ നൃത്തം ചെയ്യുന്നത് അവസാനിപ്പിച്ചെന്നാരോപിച്ചാണ് ഇരുപതുകാരിയായി ഹിനയ്ക്ക് നേരെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയാൾ വെടിയുതിർത്തത്.
ഹിനയ്ക്ക് വെടിയേൽക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വിവാഹാഘോഷത്തിൽ ഡാൻസ് ചെയ്യാൻ എത്തിയതായിരുന്നു ഹിനയും കൂട്ടുകാരികളും. സ്റ്റേജിൽ വച്ച് ഡാൻസ് കളിക്കുന്നതിനിടെ പാട്ട് നിർത്തി. ഇതോടെ ഹിനയും കൂട്ടുകാരികളും ഡാൻസ് ചെയ്യുന്നത് നിർത്തുകയും സ്റ്റേജിൽ വിശ്രമിക്കുകയുമായിരുന്നു. ഇതിനിടെയാണ് വേദിയിലിരുന്നയാൾ ഹിനയ്ക്ക് നേരെ വെടിയുതിർത്തത്. മുഖത്ത് സാരമായി പരിക്കേറ്റ ഹിനയെ ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
Reda More:നൃത്തം തുടരണമെന്ന് യുവാവിന്റെ ഭീഷണി, പാട്ടിനായി കാത്തുനിന്ന യുവതിയുടെ മുഖത്ത് നിറയൊഴിച്ചു
ചികിത്സയ്ക്ക് ശേഷം ഫരൂഖാബാദിലെ വീട്ടിലേക്ക് മടങ്ങിയെങ്കിലും ഹിനയുടെ ചികിത്സയ്ക്കായുള്ള പണത്തിനായി ബുദ്ധിമുട്ടുകയാണ് കുടുംബം. ഹിനയുടെ ശസ്ത്രക്രിയയ്ക്ക് ഉൾപ്പടെ ഏഴ് ലക്ഷമാണ് ഇതുവരെ ചെലവായത്. തുടർ ചികിത്സയ്ക്കായി 13 ലക്ഷത്തോളം രൂപ ആവശ്യമാണെന്നും കുടുംബം വ്യക്തമാക്കി. വായ്ക്കുള്ളില്‍ വെടിയേറ്റതിനാൽ ദ്രാവക രൂപത്തിലാണ് ഹിനയ്ക്ക് ഭക്ഷണം നൽകുന്നത്. താടിയെല്ലിനും നാക്കിനും ശസ്ത്രക്രിയ ചെയ്യാനാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്. ഇതിൽ നാക്കിന് ശസ്ത്രക്രിയ ചെയ്തെങ്കിലും താടിയെല്ലിനുള്ള ശസ്ത്രക്രിയയ്ക്ക് 13 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹിനയുടെ ഭർത്താവ് പുരൻ ലാൽ മാധ്യമങ്ങളോട് പറഞ്ഞു.
"
കടം വാങ്ങിയും ബാങ്കിൽനിന്ന് വായപയെടുത്തുമാണ് ഹിനയുടെ ഇതുവരെയുള്ള ചികിത്സയ്ക്കുള്ള പണം കണ്ടെത്തിയത്. പൂർണ്ണമായും കിടപ്പിലായ ഹിന കയ്യും കണ്ണും ഉപയോഗിച്ചാണ് ആശയവിനിമയം നടത്തുന്നത്. താനും ഹിനയുടെ സഹോദരനും ചേർന്നാണ് ഹിനയെ പരിചരിക്കുന്നതെന്നും പുലൻ ലാൽ കൂട്ടിച്ചേർത്തു. ബിഎസ്‍സിയിൽ ബിരുദം പൂർത്തിയാക്കിയ 21കാരനായ പുരൻ തൊഴിൽരഹിതനാണ്.
ഗ്രാമമുഖ്യനായ സുധീർ സിംഗിന്റെ മകളുടെ വിവാഹാഘോഷത്തിൽ നൃത്തം ചെയ്യുന്നതിനായിരുന്നു ഹമീർപൂരിൽനിന്ന് ഹിന എത്തിയത്. ആഘോഷത്തിനിടെ നാടൻ തോക്ക് ഉപയോഗിച്ചാണ് പ്രതി ഹിനയ്ക്ക് നേരെ വെടിയുതിർത്തത്. വെടിവയ്പ്പിൽ സ്റ്റേജിൽ ഉണ്ടായിരുന്ന മറ്റ് രണ്ടുപേർക്ക് കൂടി പരിക്കേറ്റിരുന്നു. ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ സുധീർ സിംഗ്, ഫൂൽ സിംഗ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.