15 മണിക്കൂറുകള്‍ നീണ്ട എന്‍ഫോഴ്സമെന്‍റ് ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്.

മുംബൈ: യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂര്‍ അറസ്റ്റില്‍. 15 മണിക്കൂറുകള്‍ നീണ്ട എന്‍ഫോഴ്സമെന്‍റ് ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. കള്ളപ്പണം വെളിപ്പിച്ചെന്ന കേസിൽ കഴിഞ്ഞ ദിവസം രാത്രിയോടെ റാണാ കപൂറിന്‍റെ വീട്ടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. വഴിവിട്ട് വായ്പകളനുവദിച്ചതാണ് ബാങ്കിനെ തകർത്തതെന്ന് റിസർവ്ബാങ്ക് കണ്ടെത്തിയിരുന്നു. സ്വകാര്യ സ്ഥാപനത്തിന് വഴിവിട്ട് വായ്പ അനുവദിച്ചതിന് പിന്നാലെ റാണയുടേയും ഭാര്യയുടേയും അക്കൗണ്ടിലേക്ക് കോടികള്‍ എത്തിയതിന്‍റെ രേഖ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് ലഭിച്ചതായാണ് വിവരം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ വ്യാഴാഴ്ചയാണ് യെസ് ബാങ്കിന്‍റെ നിയന്ത്രണം റിസര്‍വ് ബാങ്ക് ഏറ്റെടുത്തത്. യെസ് ബാങ്കിന് മുകളിൽ ആർബിഐ നിയന്ത്രണം കൊണ്ടുവന്നതോടെ ഇടപാടുകാർ കൂട്ടത്തോടെ പണം പിൻവലിക്കാൻ ബാങ്ക് ശാഖകളിലേക്കെത്തുകയാണ്. പിൻവലിക്കാവുന്ന തുക 50,000 ആയി നിയന്ത്രിച്ചെന്ന വാർത്ത പുറത്ത് വന്നതോടെ പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റാൻ ആളുകൾ ഇരച്ചെത്തിയത് ഓൺലൈൻ സംവിധാനം താറുമാറാക്കി. ബാങ്കിനെ വായ്പകൾ നൽകുന്നതിൽ നിന്ന് ആർബിഐ വിലക്കിയിട്ടുണ്ട്. പണം പിൻവലിക്കുന്നതിന് ആർബിഐ നിയന്ത്രണങ്ങൾ കൊണ്ട് വന്നതോടെ യെസ് ബാങ്ക് എടിഎമ്മുകൾ കാലിയാണ്. ബാങ്കിന്‍റെ ഓഹരിമൂല്യം കുത്തനെ ഇടിഞ്ഞു.