ഉത്തർ പ്രദേശ് യുവാക്കളെ ഇസ്രയേലിലേക്ക് ജോലിക്കയക്കുമ്പോൾ കോൺ​ഗ്രസ് നേതാക്കൾ ഇവിടെ ബാ​ഗ് ധരിച്ചു നടക്കുകയാണെന്ന് യോ​ഗി പരിഹസിച്ചു

ലഖ്നൗ: കോൺഗ്രസ് നേതാവും വയനാട് എം പിയുമായ പ്രിയങ്ക ഗാന്ധി പലസ്തീൻ അനുകൂല ബാ​ഗ് ധരിച്ചതിനെ പരിഹസിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് രംഗത്ത്. ഉത്തർ പ്രദേശ് യുവാക്കളെ ഇസ്രയേലിലേക്ക് ജോലിക്കയക്കുമ്പോൾ കോൺ​ഗ്രസ് നേതാക്കൾ ഇവിടെ ബാ​ഗ് ധരിച്ചു നടക്കുകയാണെന്നാണ് യോ​ഗി പരിഹസിച്ചത്. ഒന്നര ലക്ഷം രൂപയിലേറെ ശമ്പളമുള്ള 5600 യു പി സ്വദേശികളായ യുവാക്കൾ ഇസ്രായേലിലുണ്ടെന്നും നിയമസഭയിൽ നടത്തിയ പ്രസംഗത്തിനിടെ യോഗി വിവരിച്ചു.

ഇന്നലെയാണ് 'പലസ്തീൻ' എന്നെഴുതിയ ബാഗ് ധരിച്ച് പ്രിയങ്ക ഗാന്ധി പാര്‍ലമെന്‍റിലെത്തിയത്. പലസ്തീന്‍ ഐക്യദാര്‍ഢ്യ സന്ദേശവുമായെത്തിയ പ്രിയങ്കക്കെതിരെ ബി ജെ പി ഇന്നലെത്തന്നെ രൂക്ഷമായ വിമർശനം നടത്തിയിരുന്നു. ഇന്നലെ പലസ്തീൻ ബാഗണിഞ്ഞെത്തിയ പ്രിയങ്ക, ഇന്ന് പാർലമെന്‍റിലെത്തിയത് ബംഗ്ലാദേശ് എന്നെഴുതിയ ബാഗുമായാണ്. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കുമൊപ്പം എന്നാണ് ബാഗില്‍ എഴുതിയിരിക്കുന്നത്.

പലസ്തീന്‍ മാത്രമല്ല, ബംഗ്ലാദേശുമുണ്ട്, ട്രോളുകള്‍ക്ക് മറുപടിയുമായി പ്രിയങ്ക ഗാന്ധിയുടെ പുതിയ ബാഗ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതേസമയം ഭരണഘടനയുമായി ബന്ധപ്പെട്ട് ലോക്സഭയിൽ നടന്ന ചര്‍ച്ചക്കുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി പ്രസംഗത്തെ രൂക്ഷമായി പരിഹസിച്ച് വയനാട് എം പിയും എ ഐ സി സി ജനറൽ സെക്രട്ടറിയുമായി പ്രിയങ്ക ഗാന്ധി ഇന്നലെ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി രണ്ട് മണിക്കൂറോളം നടത്തിയ പ്രസംഗം വല്ലാതെ ബോറടിപ്പിച്ചെന്നാണ് പ്രിയങ്ക പറഞ്ഞത്. ഒരു ദിവസം അടുപ്പിച്ച് രണ്ട് കണക്ക് ക്ലാസിലിരുന്ന അവസ്ഥയിലായിരുന്നു താനെന്നാണ് പ്രിയങ്ക പറഞ്ഞത്. തനിക്ക് മാത്രമല്ല ലോക്സഭയിലെ എല്ലാ എം പിമാർക്കും പ്രധാനമന്ത്രിയുടെ പ്രസംഗം നല്ല ബോറടിച്ചുവെന്നാണ് താൻ മനസിലാക്കുന്നതെന്നും അവർ വിവരിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദയ്ക്കും ബോറടിച്ചെന്നാണ് അവരുടെ ശരീരഭാഷ വ്യക്തമാക്കിയെന്നും പ്രിയങ്ക വിവരിച്ചു. പുതിയതായി ഒരു കാര്യവും പ്രധാനമന്ത്രി ഇന്ന് പറഞ്ഞില്ല. എന്തെങ്കിലും ക്രിയാത്മകമായ കാര്യവും മോദി ലോക്സഭയിലെ പ്രസംഗത്തിൽ പറഞ്ഞില്ലെന്നും പ്രിയങ്ക വിമർശിച്ചു. നദ്ദ കൈകള്‍ കൂട്ടിത്തിരുമ്മുന്നത് താൻ കണ്ടെന്നും മോദി അദ്ദേഹത്തെ നോക്കിയപ്പോൾ മാത്രമാണ് നദ്ദ, ശ്രദ്ധയോടെ പ്രസംഗം കേള്‍ക്കുന്നതുപോലെ അഭിനയിച്ചതെന്നും പ്രിയങ്ക പരിഹസിച്ചു. അമിത് ഷായുടെ അവസ്ഥയും സമാനമായിരുന്നുവെന്നാണ് തനിക്ക് മനസിലായതെന്നും വയനാട് എം പി കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി പ്രസംഗിക്കുമ്പോൾ, തല കൈയില്‍ താങ്ങിവച്ച് ഇരിക്കുന്ന അമിത് ഷായെയാണ് താൻ കണ്ടതെന്നും പ്രിയങ്ക വിവരിച്ചു.