സിപിഎമ്മിൻ്റെ നിലപാട് ഇതോടെ  വ്യക്തമായെന്ന് യൂത്ത് കോണ്‍ഗ്രസ്. രാഹുലിന് പിന്തുണയുമായി പാര്‍ലമെന്‍റില്‍ നിന്നും വിജയ് ചൗക്കിലേക്ക് സംയുക്ത പ്രതിപക്ഷ പ്രതിഷേധ മാര്‍ച്ച്

ദില്ലി: രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരായ പ്രതിഷേധത്തില്‍ സിപഎം ഇരട്ടത്താപ്പ് ഒഴിവാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ദില്ലിയിൽ പിന്തുണയും കേരളത്തിൽ കോൺഗ്രസ് പ്രവർത്തകർക്ക് ക്രൂര മർദനവും എന്ന സ്ഥിയാണ്. സിപിഐഎമ്മിൻ്റെ നിലപാട് ഇതോടെ വ്യക്തമായി. ഈ ഇരട്ടത്താപ്പില്‍ വൈകാതെ പിണറായിക്ക്മറുപടി നൽകുമെന്നും ദേശീയ അധ്യക്ഷൻ ബിവി ശ്രീനിവാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

 അതിനിടെ രാഹുലിനെതിരായ നടപടിയില്‍ പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തില്‍ ദില്ലിയില്‍ സംയുക്ത പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. എഐസിസി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ഉദ്ഘാടനം ചെയ്തു. രാഹുൽ ഗാന്ധിയുടെ വിഷയത്തിൽ പിന്തുണച്ച എല്ലാ പ്രതിപക്ഷ പാർട്ടികൾക്കും നന്ദിയന്ന് അദ്ദേഹം പറഞ്ഞു. മോദി സർക്കാർ രാജ്യത്തെ ജനാധിപത്യത്തെ ഇല്ലാതാക്കുന്നു..ജനാധിപത്യം നിശബ്ദമാക്കരുത്. അദാനി വിഷയത്തിൽ ജെപിസി അന്വേഷണം നടത്തണം. ഈ വിഷയത്തിൽ പ്രതിപക്ഷം ഒറ്റക്കെട്ടാണ്.

കോലാറിൽ നടത്തിയ പ്രസംഗത്തിലാണ് രാഹുലിനെതിരെ സൂറത്തിൽ നടപടി വരുന്നത്. ജനാധിപത്യത്തിൽ ഇന്ന് കറുത്ത ദിനമാണ്. ഇന്ത്യൻ ചരിത്രത്തിൽ മുൻപ് ഉണ്ടാകാത്ത നടപടികളാണ് ഉണ്ടായിരിക്കുന്നത്. രാഹുലിനെ അയോഗ്യനാക്കിയത് മിന്നൽ വേഗത്തിലാമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കറുത്ത വസ്ത്രങ്ങളും കറുത്ത മാസ്കും ധരിച്ചാണ് പ്രതിപക്ഷ എംപിമാര്‍ ഇന്ന് പാര്‍ലമെന്‍റില്‍ എത്തിയത്. രാഹുലിനെ അയോഗ്യനാക്കിയ ഉത്തരവ് കീറിയെറിഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തിന്‍റെ സാഹചര്യത്തില്‍ ഒരു മിനിട്ട് പോലും ചേരാതെ ഇരു സഭകളും നിര്‍ത്തിവച്ചു