എഐ ഉച്ചകോടിയിലെ പ്രതിഷേധത്തെ തുടർന്ന് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ ഉദയഭാനു ചിബിന് ജാമ്യം ലഭിച്ചു. സംഭവത്തിൽ രാഹുൽ ഗാന്ധിക്കെതിരെ നടപടി വേണമെന്ന് ബിജെപി ആവശ്യപ്പെട്ടപ്പോൾ, വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന് പ്രധാനമന്ത്രിവിമർശിച്ചു. 

ന്യൂഡൽഹി: എഐ ഉച്ചകോടിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിൽ ദേശീയ അധ്യക്ഷൻ ഉദയഭാനു ചിബിന് ജാമ്യം. പുലർച്ചെയാണ് ചിബിന് മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചത്. എഐ ഉച്ചകോടിയിലെ പ്രതിഷേധത്തിനാണ് ചിബിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, എഐ ഉച്ചകോടിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ രാഹുൽ ഗാന്ധിക്കെതിരെയും നടപടി വേണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ഗൂഢാലോചനയിൽ രാഹുൽ ഗാന്ധിക്കും പങ്കെന്നാണ് ആക്ഷേപം. രാജ്യവിരുദ്ധ ശക്തികളുമായി രാഹുൽ ​ഗാന്ധിക്ക് ബന്ധമുണ്ടെന്ന് ബിജെപി ആരോപിച്ചു.

അതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഹിമാചലിൽ നിന്ന് അറസ്റ്റ് ചെയ്യുന്നതിനിടെ നാടകീയ നീക്കങ്ങളും ഉണ്ടായിരുന്നു. മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യാനെത്തിയ 20 അംഗ ദില്ലി പൊലീസ് സംഘത്തിനെതിരെ ഹിമാചൽ പോലീസ് കേസെടുത്തു. മുൻകൂട്ടി അറിയിക്കാതെയാണ് നടപടിയെന്നും തട്ടിക്കൊണ്ടുപോകാനായിരുന്നു ശ്രമമെന്നുമായിരുന്നു ഹിമാചൽ പൊലീസിന്‍റെ ആരോപണം.

എഐ ഉച്ചകോടിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിൽ കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തുറന്നടിച്ചിരുന്നു. ഷര്‍ട്ടൂരിയില്ലെങ്കിലും കോണ്‍ഗ്രസ് നഗ്നമാണെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. എഐ ഉച്ചകോടി അലങ്കോലമാക്കാനാണ് ശ്രമിച്ചതെന്നും കോണ്‍ഗ്രസ് വൃത്തികെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്നും മോദി വിമർശിച്ചു. കോണ്‍ഗ്രസിന്‍റെ പ്രതിഷേധത്തെ ഇന്ത്യ സഖ്യത്തിലെ മറ്റ് പാര്‍ട്ടികള്‍ പിന്തുണക്കാത്തതും പ്രധാനമന്ത്രി തുറന്ന് കാട്ടി. എന്നാൽ അഴിമതി ആരോപണം ഉന്നയിച്ച് 16 വര്‍ഷം മുന്‍പ് കോമൺവെൽത്ത് ഗെയിംസ് വേദിയിൽ ബിജെപി നടത്തിയ പ്രതിഷേധം ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രിയുടെ ആക്ഷേപങ്ങളെ കോണ്‍ഗ്രസ് പ്രതിരോധിക്കുന്നത്.